ഇന്ത്യക്കാർ ഉൾപ്പെടെ വിദേശത്തുനിന്ന് ജോലിക്കെത്തുന്നവരെ പ്രതികൂലമായി ബാധിക്കുംവിധം ഓസ്ട്രേലിയ വീസ നിയമം ഭേദഗതി ചെയ്തു. ഭേദഗതിയനുസരിച്ച് 457 വീസയിൽ എത്തുന്ന വിദേശികൾ കാലാവധി കഴിഞ്ഞാൽ 60 ദിവസം കൂടി മാത്രമേ രാജ്യത്തു തങ്ങാൻ പാടുള്ളൂവെന്ന് സർക്കാർ വ്യക്തമാക്കി.
ഇതുവരെ കാലാവധി കഴിഞ്ഞാലും 90 ദിവസംകൂടി തുടരാൻ അനുവദിച്ചിരുന്നു. 457 വീസയുടെ കാലാവധി നാലുവർഷമാണ്. ഇത്തരം വീസയിൽ എത്തി ജോലിയിൽ നിന്നു വിരമിച്ചശേഷം പുതിയ ജോലിക്കായി ശ്രമിക്കുന്നത് തടയാനാണ് നിയമഭേദഗതി. നാട്ടുകാർക്ക് ജോലിക്കുവേണ്ടി വിദേശികളുമായി മത്സരിക്കേണ്ട സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യമെന്ന് ഇമിഗ്രേഷൻ വിഭാഗം മന്ത്രി പീറ്റർ ഡട്ടൻ പറഞ്ഞു.
പ്രത്യേക വൈദഗ്ധ്യം ആവശ്യമുള്ള ജോലികളിൽ നാട്ടുകാർ ആവശ്യത്തിന് ഇല്ലാതെ വരുമ്പോഴാണ് 457 വീസ അനുവദിക്കുക. വിദഗ്ധ ഡോക്ടർമാർ മുതൽ പാചകക്കാർ വരെ ഈ ഗണത്തിൽ വരും. കഴിഞ്ഞ സാമ്പത്തിക വർഷം ഏറ്റവും കൂടുതൽ വീസ നൽകിയത് പാചകക്കാർക്കാണ്. ഓസ്ട്രേലിയയിൽ ഏറ്റവും കൂടുതൽ ജോലിക്കാർ എത്തുന്നത് ഇന്ത്യയിൽ നിന്നാണ്–26.8%. ബ്രിട്ടനിൽ നിന്ന് 15%പേർ. ചൈനയിൽ നിന്ന് 6.6% പേർ ജോലി തേടിയെത്തുന്നു.
Advertisement