ബഹിരാകാശ മേഖലയിൽ ചൈനയ്ക്ക് മറ്റൊരു വൻ തിരിച്ചടി. വൻ ലക്ഷ്യങ്ങളിലേക്കുള്ള പദ്ധതിയാണ് തകർന്നത്. ഏറ്റവും ഭാരം കൂടിയ ഉപഗ്രഹം വഹിച്ചുകൊണ്ടുള്ള റോക്കറ്റ് വിക്ഷേപണമാണ് കഴിഞ്ഞ ദിവസം പരാജയപ്പെട്ടു. ഇതേത്തുടർന്ന് ലൈവ് വിഡിയോ സ്ട്രീമിങ് പെട്ടെന്ന് പിൻവലിക്കുകയായിരുന്നു.
ലോങ് മാർച്ച് 5 വൈ 2 റോക്കറ്റ്, ദക്ഷിണ ചൈനയിലെ വെൻചാങ് സ്പേസ് ലോഞ്ച് സെന്ററിൽ നിന്നാണ് വിക്ഷേപിച്ചത്. വിക്ഷേപിച്ചു നിമിഷങ്ങൾക്കുള്ളിൽ തന്നെ തകരുകയായിരുന്നു. ഷിജിയാൻ–18 ഉപഗ്രഹത്തെ ഭ്രമണപഥത്തിൽ എത്തിക്കുകയായിരുന്നു ലക്ഷ്യം.
ലോങ്മാർച്ച് 5 സീരീസിലുള്ള റോക്കറ്റാണ് ഈ വർഷം ചൈനയുടെ പുതിയ ചാന്ദ്രപര്യവേക്ഷണ വാഹനത്തെ വഹിക്കാനും നിശ്ചയിച്ചിട്ടുള്ളത്. ഇന്നലത്തെ വിക്ഷേപണ പരാജയം ഈ ദൗത്യത്തെയും ബാധിക്കുമെന്നാണു കരുതുന്നത്.
വിക്ഷേപണം പരാജയപ്പെട്ടതിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചു. ലോങ്മാർച്ച് 5 സീരീസിലുള്ള റോക്കറ്റ് 2016 മേയിലാണ് ആദ്യം പരീക്ഷിച്ചത്. 25 ടൺ വരെ ഭാരം ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തിൽ എത്തിക്കാൻ ശേഷിയുള്ളതാണ് റോക്കറ്റ്. മുൻ ലോങ്മാർച്ച് റോക്കറ്റുകളുടെ ഇരട്ടി ശേഷിയാണ് പുതിയവയ്ക്കുള്ളത്.