ഭൂട്ടാനും ഇന്ത്യയുമായി മാത്രമല്ല മിക്ക അയൽരാജ്യങ്ങൾക്കെതിരെയും അതിർത്തിയുടെ പേരിൽ ഭീഷണി ഉയർത്തിയ ചരിത്രമാണു ചൈനയ്ക്കുള്ളത്. തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, വിയറ്റ്നാം, ലാവോസ്, കംബോഡിയ, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം അതിർത്തി തർക്കത്തിന്റെ ചൂട് ആവോളം അറിഞ്ഞവർ. പല രാജ്യങ്ങൾക്കും ചൈനയുടെ അവകാശവാദം അംഗീകരിച്ചു കൊടുക്കേണ്ടിവന്നു.
പതിമൂന്നു രാജ്യങ്ങളുമായി 22,000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണു ചൈന. ഇന്ത്യയ്ക്കു പുറമെ ദക്ഷിണ കൊറിയ, റഷ്യ, മംഗോളിയ, കസഖിസ്ഥാൻ, കിർഗിസ്ഥാൻ, തജിക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, നേപ്പാൾ, ഭൂട്ടാൻ, മ്യാൻമാർ, ലാവോസ്, വിയറ്റ്നാം എന്നിവയാണു ചൈനയുടെ അതിർത്തി രാജ്യങ്ങൾ. കൂടാതെ പാക്ക് അധീന കാശ്മീരിന്റെ ഭാഗത്തും ചൈനയുടെ അതിർത്തിയുണ്ട്. ജപ്പാൻ, ദക്ഷിണ കൊറിയ, ഫിലിപ്പീൻസ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുമായി സമുദ്രാതിർത്തിയും ചൈന പങ്കുവയ്ക്കുന്നു.
പല രാജ്യങ്ങളുമായി തർക്കത്തിനു കാരണമാകുന്നതു നൂറ്റാണ്ടുകൾ മുൻപുള്ള ഇടപാടുകളാണ്, ഭൂട്ടാന്റെ വിഷയത്തിലുള്ളതുപോലെ. 19-ാം നൂറ്റാണ്ടിൽ റഷ്യയുടെ (പഴയ യുഎസ്എസ്ആർ) ഭാഗമാകാൻ വിട്ടുനൽകിയതാണു കിർഗിസ്ഥാന്റെ ഭൂരിഭാഗം പ്രദേശങ്ങളുമെന്നു ചൈന അവകാശപ്പെടുന്നു. പഴയ ചൈനീസ് രാജവംശക്കാലത്തെ ചരിത്രം ചൂണ്ടിക്കാട്ടിയാണു തജിക്കിസ്ഥാൻ, മംഗോളിയ, കംബോഡിയ തുടങ്ങിയ രാജ്യങ്ങളുമായി തർക്കിക്കുന്നത്.
ക്വിങ് രാജവംശക്കാലത്ത് 1644 മുതൽ 1912 വരെ തജിക്കിസ്ഥാന്റെ പല ഭാഗങ്ങളും തങ്ങളുടെതായിരുന്നെന്ന് അവർ പറയുന്നു. മിങ് രാജവംശത്തിന്റെ ഭരണകാലത്ത് 1368 മുതൽ 1644 വരെയുള്ള ചരിത്രമാണു കംബോഡിയയുടെ കാര്യത്തിൽ ഉയർത്തുന്നത്.
മ്യാൻമറിന്റെ കാര്യത്തിലാകട്ടെ, യുവാൻ രാജവംശക്കാലത്തെ 1271 മുതൽ 1368 വരെയുള്ള കഥകൾ പൊടിതട്ടിയെടുക്കുന്നു. കിഴക്കൻ ചൈന കടലിന്റെ ഭാഗമായ ദക്ഷിണ കൊറിയയുടെ കാര്യത്തിൽ അവർ പല തവണ അവകാശവാദം ഉയർത്തിട്ടുണ്ട്. ദക്ഷിണ കൊറിയ മുഴുവൻ തങ്ങളുടേതായിരുന്നെന്നാണു ചൈനയുടെ വാദം.
കിഴക്കൻ ചൈന കടലിലുള്ള ജപ്പാന്റെ ഭാഗമായ സെന്റ് കാക്കു ദ്വീപിനു വേണ്ടി ചൈന വർഷങ്ങളായി അവകാശമുയർത്തുന്നുണ്ട്. റിയൂക്കു ദ്വീപ് മുൻപു ചൈനയുടെ വ്യവസായ ഇടത്താവളങ്ങളിലൊന്നായിരുന്നു. ഇതിന്റെ പേരിലും അവർ അവകാശവാദം ഉയർത്തിയിരുന്നു. പല അതിർത്തി വിഷയങ്ങളും പരിഹാരമാകാതെ ഇപ്പോഴും തർക്കത്തിൽ തന്നെ തുടരുന്നു. പല ഘട്ടങ്ങളും ഇത് ആയുധമാക്കാനും ചൈന ശ്രമിക്കാറുമുണ്ട്.