മ്യാൻമർ അതിർത്തിയിൽ വെടിവയ്പു നടത്തിയ നാഗാ ഭീകരർക്ക് ഇന്ത്യൻസേന കനത്ത തിരിച്ചടി നൽകി. ഇന്നലെ പുലർച്ചെയുണ്ടായ ഏറ്റുമുട്ടലിൽ നാഷനലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡ് – ഖാപ്‌ലാങ് വിഭാഗം (എൻഎസ്‌സിഎൻ–കെ) ഭീകര സംഘത്തിനു വൻനാശമുണ്ടായതായി സൈനിക വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യൻ സൈനികർക്കു പരുക്കേറ്റിട്ടില്ല. പുലർച്ചെ നാലേമുക്കാലോടെ മ്യാൻമർ അതിർത്തിയിലുണ്ടായിരുന്ന ഇന്ത്യൻ സൈനികർക്കു നേരെ എൻഎസ്‍സിഎൻ–കെ സംഘം വെടിയുതിർക്കുകയായിരുന്നു. തുടർന്നു സൈന്യം തിരിച്ചടിച്ചു. ഇതോടെ ഭീകരരർ ചിതറിയോടി. ഒട്ടേറെപ്പേർക്കു പരുക്കേറ്റതായാണു സൂചന.
എന്നാൽ, എത്രപേർ കൊല്ലപ്പെട്ടുവെന്നു സൈന്യം വെളിപ്പെടുത്തിയിട്ടില്ല. രാജ്യാന്തര അതിർത്തി കടക്കാതെയാണു സൈന്യം ഭീകരരെ നേരിട്ടതെന്നും അധികൃതർ വ്യക്തമാക്കി. ഇതേസമയം, മ്യാൻമറിന്റെ അധീനതയിലുള്ള നാഗാ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായതെന്ന് എൻഎസ്‍സിഎൻ–കെ ഭീകരൻ ഇസാക് സുമി ഫെയ്സ്ബുക് പോസ്റ്റിൽ ആരോപിച്ചു.
നാഗാ ക്യാംപ് ഇന്ത്യ ആക്രമിക്കുകയായിരുന്നുവെന്നും മൂന്ന് ഇന്ത്യൻ സൈനികർ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്നും ഇയാൾ പറയുന്നു. ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) തേടുന്ന കുപ്രസിദ്ധ ഭീകരരിൽ ഒരാളാണു സുമി.
എന്നാൽ, ഇന്ത്യ നടത്തിയതു സർജിക്കൽ സ്ട്രൈക്ക് അല്ലെന്നും തിരിച്ചടിക്കുക മാത്രമാണു ചെയ്തതെന്നും സൈനിക വൃത്തങ്ങൾ പറഞ്ഞു. ഇന്ത്യൻ സൈനികർ മരിച്ചുവെന്നത് അസംബന്ധമാണെന്നും കരസേനയുടെ കിഴക്കൻ കമാൻഡ് അധികൃതർ വ്യക്തമാക്കി.