ഉത്തരകൊറിയയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കുന്നതിന് അവരുമായി നേരിട്ടു ബന്ധപ്പെട്ടിരുന്നെന്ന് വെളിപ്പെടുത്തി യുഎസ് ഭരണകൂടം. ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘർഷം ലോകസമാധാനത്തിന് വിഘാതമാകുമെന്ന ഘട്ടം വന്നതോടെയാണ് ഉത്തരകൊറിയയുമായി ചർച്ചയ്ക്കുള്ള സാധ്യതകൾ തേടിയതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി റെക്സ് ടില്ലേഴ്സൻ വ്യക്തമാക്കി.
യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നവംബറിൽ നടത്താനിരിക്കുന്ന ചൈന സന്ദർശനത്തിനു മുന്നോടിയായി അവിടെയെത്തിയപ്പോഴാണ് ടില്ലേഴ്സൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഉത്തരകൊറിയയുമായി ബന്ധപ്പെട്ട വിഷയവും ടില്ലേഴ്സന്റെ ചൈന സന്ദർശനത്തിൽ ചർച്ചയാകും. അതേസമയം, ഉത്തരകൊറിയയുമായി ചർച്ചയ്ക്കുള്ള സാധ്യത തേടുന്ന കാര്യം ട്രംപ് ഭരണകൂടം തുറന്നു സമ്മതിക്കുന്നത് ഇതാദ്യമാണ്.
ഉത്തരകൊറിയയും യുഎസും തമ്മിലുള്ള അഭിപ്രായ ഭിന്നതകളും തർക്കങ്ങളും പരിഹരിക്കുന്നതിനു ചർച്ചയ്ക്കുള്ള സാധ്യതകൾ ഉണ്ടോ എന്ന ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു ടില്ലേഴ്സൻ.
സംസാരിച്ചു തീർക്കാൻ തയാറുണ്ടോ എന്നതാണ് ഞങ്ങളുടെ ചോദ്യം. പോങ്യാങ്ങുമായി സംഭാഷണം നടത്താനുള്ള വഴികൾ ഞങ്ങൾക്കു മുന്നിലുണ്ട്. ചർച്ചയുടെ കാര്യത്തിൽ തീർത്തും ഇരുട്ടിലല്ലെന്നു ചുരുക്കം. ഉത്തരകൊറിയയുമായി അനുരഞ്ജന ചർച്ച നടത്തുന്നതിന് മൂന്നു വഴികൾ യുഎസിനു മുന്നിലുണ്ടെന്നും ടില്ലേഴ്സൻ അവകാശപ്പെട്ടു. മേഖലയിലെ സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനാണ് യുഎസിന്റെ മുൻഗണനയെന്നും അദ്ദേഹം വ്യക്തമാക്കി. ചർച്ചയിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാനാകുമെങ്കിൽ അതാണ് ഏറ്റവും ഉചിതം എന്നതാണ് യുഎസ് നിലപാടെന്നും അദ്ദേഹം വിശദീകരിച്ചു.
ഐക്യരാഷ്ട്ര സംഘടനയുടെയും വിവിധ ലോകരാജ്യങ്ങളുടെയും സമ്മർദ്ദവും ഉപരോധവും അവഗണിച്ച് മിസൈൽ, അണുപരീക്ഷണങ്ങളുമായി മുന്നോട്ടു പോകാനുള്ള ഉത്തരകൊറിയയുടെ നീക്കമാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കിയത്. യുഎസ് ഉപരോധം മുറുക്കാൻ ശ്രമിക്കുന്തോറും പ്രകോപനം സൃഷ്ടിച്ച് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ നടത്തിയ നീക്കങ്ങളും പ്രതിസന്ധി സൃഷ്ടിച്ചു. അതിനിടെയാണ് ചർച്ചയുടെ സാധ്യതകളെക്കുറിച്ച് തുറന്നുപറഞ്ഞ് ടില്ലേഴ്സൻ രംഗത്തെത്തിയിരിക്കുന്നത്.
മിസൈലുകൾ ഒളിപ്പിച്ച് ഉത്തരകൊറിയ
അതിനിടെ, ഉത്തര കൊറിയയുടെ ഏതാനും മിസൈലുകൾ പോങ്യാങ്ങിലെ കേന്ദ്രത്തിൽ നിന്നു നീക്കിയതായി ദക്ഷിണകൊറിയ ആരോപിച്ചു. സനും ഡോങ്ങിലുള്ള മിസൈൽ വികസന ഗവേഷണ കേന്ദ്രത്തിൽ നിന്ന് മിസൈലുകൾ മറ്റെങ്ങോട്ടോ മാറ്റിയതായി ദക്ഷിണ കൊറിയയുടെയും യുഎസിന്റെയും ഇന്റലിജൻസ് കേന്ദ്രങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, ഇവ എങ്ങോട്ടാണു കൊണ്ടുപോയതെന്നു വ്യക്തമായിട്ടില്ല. ഇവ മധ്യദൂര ഹ്വാസോങ്–12 മിസൈലോ ഭൂഖണ്ഡാന്തര ബാലിസ്റ്റിക് ഹ്വാസോങ്–14 മിസൈലോ ആയിരുന്നിരിക്കാമെന്നാണു റിപ്പോർട്ടുകൾ.
ഉത്തര കൊറിയൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വാർഷികമായ ഒക്ടോബർ പത്തിനോ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി കോൺഗ്രസ് നടക്കുന്ന പതിനെട്ടിനോ ഉത്തര കൊറിയ വീണ്ടും മിസൈൽ പരീക്ഷണം നടത്തിയേക്കുമെന്നും സൂചനയുണ്ട്.