ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിനെ (ഐഎസ്) ഉന്മൂലനം ചെയ്യുന്നതിനു 30 ദിവസത്തിനുള്ളിൽ സമഗ്രപദ്ധതി തയാറാക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൈന്യത്തിന് ഉത്തരവു നൽകി. യുഎസിനു ഭീഷണി ഐഎസ് മാത്രമല്ല. എന്നാൽ കൊടുംക്രൂരന്മാരും അക്രമകാരികളും അവരാണ്. സ്വന്തം രാജ്യം രൂപവൽക്കരിക്കാനാണ് അവരുടെ ശ്രമം. അത് അംഗീകരിക്കാനാവില്ല. അവരുമായി ചർച്ചയുമില്ല – ഉത്തരവിൽ പ്രസിഡന്റ് അസന്ദിഗ്ധമായി വ്യക്തമാക്കി.
ഭീകരരെ നേരിടുന്നതിന് ആവശ്യമെങ്കിൽ യുഎസ് ചട്ടങ്ങളിൽ ഭേദഗതി നിർദേശിക്കണം. സൈനികശക്തി പ്രയോഗിക്കുന്നതിനു രാജ്യാന്തര നിയമ നിയന്ത്രണങ്ങളുണ്ടെങ്കിൽ മറികടക്കാനുള്ള വഴികളും ശുപാർശ ചെയ്യണം. ഇതിനനുസരിച്ചു രാജ്യാന്തരതലത്തിൽ പുതിയ സഖ്യരാഷ്ട്രങ്ങളെ കണ്ടെത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു.
കടന്നുകയറിയ ഇടങ്ങളിലെല്ലാം ഇതരമതസ്ഥരെ പീഡിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയുമാണ് ഐഎസ് എന്നും പ്രസിഡന്റ് ചൂണ്ടിക്കാട്ടി. കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ യൂറോപ്പിലും യുഎസിലും ഇവർ നടത്തിയ ആക്രമണങ്ങളെക്കുറിച്ചും ഉത്തരവിൽ പരാമർശമുണ്ട്.