സ്വപ്നസന്നിഭമായ കണ്ണുകൾ. ജീവിതത്തോടു തീരാത്ത കൊതിയുള്ള കണ്ണുകൾ. വെറുതെ നോക്കി നോക്കിയിരുന്നാലും ഒരു നിമിഷവും നഷ്ടമല്ലെന്നു ബോധ്യപ്പെടുത്തുന്ന നിലാവിന്റെ നീലക്കണ്ണുകൾ. ഓർമയിൽ നഷ്ടബോധം ഉണർത്തി ദുരന്തതീവ്രത ബോധ്യപ്പെടുത്തുന്നുണ്ട് ആ കണ്ണുകളുടെ ഉടമയെക്കുറിച്ചുള്ള ഓരോ വാർത്തയും.
പെയ്തു തീരാത്ത മഴ പോലെ, പാടിത്തീരാത്ത അനുരാഗഗാനം പോലെ ചരിത്രത്തിൽനിന്നു വർത്തമാനത്തിലേക്ക് ഉയർന്നുവരുന്നു ഡയാന. ലോകത്തിന്റെ പ്രിയപ്പെട്ട രാജകുമാരി. അംഗീകൃത ദാമ്പത്യത്തിലെ താളപ്പിഴകളെക്കുറിച്ചും വിലക്കപ്പെട്ട പ്രണയത്തെക്കുറിച്ചും അകാലത്തിൽ നഷ്ടപ്പെട്ട കാമുകനെക്കുറിച്ചും രഹസ്യമായി പറഞ്ഞ വാക്കുകൾ പരസ്യമാക്കി അടുത്തിടെയും ഇംഗ്ലണ്ടും ലോകവും ഡയാനയെ ഓർമിച്ചു. ആഘോഷിച്ചു.