യുഎസ് പ്രസിഡന്റ് ബറാക് ഒബാമയുടെയും കുടുംബത്തിന്റെയും ഒഴിവുകാലസഞ്ചാരങ്ങൾക്ക് ഇതുവരെ ആകെ ചെലവ് 8.5 കോടി ഡോളർ (ഏകദേശം 580 കോടി രൂപ). വൈറ്റ് ഹൗസിൽനിന്നുള്ള അവസാന വിനോദയാത്രയ്ക്ക് ഒബാമ കുടുംബം മാസാവസാനം ഹവായിലേക്കു പോകും. 2015ൽ ഹവായിയിൽ പോയപ്പോൾ ഒബാമയുടെ ചെലവ് 48 ലക്ഷം ഡോളറായിരുന്നുവെന്നും ഒബാമയുടെ ചെലവുകളുടെ പട്ടിക തയാറാക്കിയ യാഥാസ്ഥിതിക സന്നദ്ധ സംഘടന ജുഡീഷ്യൽ വാച്ച് വെളിപ്പെടുത്തുന്നു.
പ്രസിഡന്റിന്റെയും കുടുംബത്തിന്റെയും വിമാനയാത്രച്ചെലവ്, ഹോട്ടൽതാമസം, ഭക്ഷണം, സീക്രട്ട് സർവീസിന്റെ കാർവാടക, സുരക്ഷാച്ചെലവ് എന്നിവ പരിശോധിച്ചശേഷമാണു വൈറ്റ് ഹൗസിലേക്കു താമസം മാറിയശേഷമുള്ള ഒബാമ കുടുംബത്തിന്റെ വിനോദയാത്രാച്ചെലവുകൾ കണക്കാക്കിയത്. രഹസ്യാന്വേഷണ ഏജൻസികൾ 2015ലെ ഒബാമയുടെ ഹവായ് സന്ദർശനത്തിനു 103 കാറുകൾ വാടകയ്ക്കെടുത്തെന്നാണു കണക്ക്.
ഉദ്യോഗസ്ഥരുടെ യാത്രച്ചെലവു മാത്രം 67,964 ഡോളർ ആയി. ഹവായിയിലെ ഹോട്ടൽ വാടക 10 ലക്ഷം ഡോളർ കവിഞ്ഞു. നികുതിപ്പണം ധൂർത്തടിച്ച് പ്രസിഡന്റ് അനാവശ്യയാത്രകൾ നടത്തുന്നതും ഇതിനായി രഹസ്യാന്വേഷണ ഏജൻസികളുടെ സേവനം ദുരുപയോഗം ചെയ്യുന്നതും അവസാനിപ്പിക്കണമെന്നാണു സന്നദ്ധസംഘടനയുടെ ആവശ്യം. പ്രസിഡന്റിന്റെ ജന്മനാട്ടിലേക്കുള്ള യാത്രയുടെ ചെലവുകൾ വൈറ്റ് ഹൗസ് വെളിപ്പെടുത്തിയിട്ടില്ലെന്നും സംഘടന പറയുന്നു.