ഭീകരാക്രമണങ്ങള്‍ക്കും ബ്രെക്സിറ്റിനും ശേഷം ബ്രിട്ടീഷ് ജനത വോട്ടുചെയ്തപ്പോൾ തെരേസ മേയുടെ മോഹങ്ങൾ കരിഞ്ഞുപോയി. മൂന്നുവർഷം ഒരു കുഴപ്പവുമില്ലാതെ ഭരിക്കാൻ വേണ്ട സാഹചര്യവും വ്യക്തമായ ഭൂരിപക്ഷവും ഉണ്ടായിരുന്നിട്ടും അതിമോഹത്തോടെ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച തെരേസയ്ക്ക് ബ്രിട്ടീഷ് ജനത നൽകിയത് കനത്ത തിരിച്ചടി.
ആഭ്യന്തരപ്രശ്നങ്ങളിൽപെട്ട് മുഖ്യ പ്രതിപക്ഷമായ ലേബർ പാർട്ടി തകർന്നുനിൽക്കുന്ന സാഹചര്യം മുതലാക്കി നേട്ടം കൊയ്യുകയായിരുന്നു തെരേസയുടെ ലക്ഷ്യം. നാനൂറു സീറ്റിലേറെ നേടി തെരേസ അധികാരം നിലനിർത്തുമെന്നായിരുന്നു പ്രവചനങ്ങളും. ശക്തമായ വിലപേശലിലൂടെ ബ്രക്സിറ്റ് നടപടികൾ പൂർത്തിയാക്കാനുള്ള അധികാരത്തുടര്‍ച്ചയില്‍ ഊന്നിയായിരുന്നു തെരേസയുടെ പ്രചാരണം. ഇതിന് സോഫ്റ്റ് ബ്രക്സിറ്റിന്റെ വക്താക്കളായ ലേബറിന് വ്യക്തമായ മറുപടിയുമില്ലായിരുന്നു. എന്നാൽ പ്രചാരണം മുറുകിയതോടെ സാധാരണക്കാരെ കൈയിലെടുക്കാൻ ലേബര്‍ പാര്‍്ടി ഓരോ ദിവസവും ജനപ്രിയപ്രഖ്യാപനങ്ങൾ നടത്തി.
ടെലിവിഷൻ ചർച്ചയ്ക്കായുള്ള കോര്‍ബിന്റെ വെല്ലുവിളികള്‍ തെരേസ മേ സ്വീകരിക്കാതിരുന്നതും തിരിച്ചടിയായി. . കടുത്ത കുടിയേറ്റനിയന്ത്രണം കൊണ്ടുവരുമെന്ന പ്രഖ്യാപനം കുടിയേറ്റക്കാരെ ഒന്നടങ്കം ടോറികൾക്ക് എതിരാക്കി. അതേസമയം, സൗജന്യ യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, ആരോഗ്യ-വിദ്യാഭ്യാസമേഖലയ്ക്ക് കൂടുതല്‍ പണം, നാല് പുതിയ ദേശീയ അവധിദിനങ്ങൾ, മണിക്കൂറിന് പത്തുപൌണ്ട് മിനിമം വേതനം, ജലവിതരണം, റെയിൽവേ, റോയൽമെയിൽ എന്നിവയെ പൊതുമേഖലയിൽ തിരിച്ചെത്തിക്കുമെന്ന പ്രഖ്യാപനം എന്നിവയെല്ലാം ലേബര്‍ പാര്‍ട്ടിക്ക് വോട്ട് നേടിക്കൊടുത്തു.
നഴ്സുമാരുടെ ശമ്പളം കൂട്ടുമെന്ന പ്രഖ്യാപനം മലയാളിവോട്ടുകളും കൂട്ടത്തോടെ ലേബറിനെത്തിച്ചു. ഇതിനു പുറമെ അമേരിക്കയോടൊപ്പം ചേർനുള്ള സൈനിക നടപടികള്‍ പാടില്ലെന്ന കോർബിന്റെ പ്രഖ്യാപനവും ലേബറിന് അനുകൂലമായി. ട്രംപുമായി കൈകോർക്കാനില്ലെന്നും അണുവായുധങ്ങൾ ആദ്യം പ്രയോഗിക്കില്ലെന്നും ഭീകരതയെ നേരിടാൻ യുദ്ധത്തേക്കാൾ സമാധാനമാണ് നല്ല മാർഗമെന്നുമുള്ള കോർബിന്റെവാക്കുകള്‍ ഭീകരാക്രമണങ്ങളുടെ കാലത്ത് വോട്ടായി മാറി.