താല്‍ക്കാലിക പ്രധാനമന്ത്രിയെ നിയോഗിക്കുകയാണ് നവാസ് ഷെരിഫിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും ഇനിയുള്ള പോംവഴി. 2018ലാണ് രാജ്യത്ത് പൊതു തിരഞ്ഞെടുപ്പ്. സൈനിക അട്ടിമറിക്കുള്ള സാധ്യതയും നിരീക്ഷകര്‍ തള്ളിക്കളയുന്നില്ല.
മൂന്നാംതവണയും പ്രധാനമന്ത്രിയായ നവാസ് ഷെരിഫിന്, ഏറ്റവും കാലം പ്രധാനമന്ത്രിയായിരുന്ന വ്യക്തി എന്ന പദവിയിലേക്കെത്താന്‍ ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കെയാണ് സ്ഥാനമൊഴിയേണ്ടി വന്നത്.
പിന്‍ഗാമിയായി വളര്‍ത്തിക്കൊണ്ടു വന്ന മകള്‍ മറിയം നവാസ് ഷെറിഫും അഴിമതിയാരോപണത്തില്‍പ്പെട്ടത് ഇരട്ടപ്രഹരമായി. പ്രധാനമന്ത്രിക്കസേരയില്ലെങ്കിലും ഭരണം ഷെറിഫ് കുടുംബത്തിന്‍റെ കയ്യിലൊതുങ്ങും വിധം ദുര്‍ബലനായ താല്‍ക്കാലിക പ്രധാനമന്ത്രിക്കാണ് സാധ്യത. സ്പീക്കര്‍ സര്‍ദാര്‍ അയാസ് സാദിഖ്, പെട്രോളിയം മന്ത്രി ഷാഹിദ് ഖാന്‍ അബ്ബാസി, ആസൂത്രണമന്ത്രി അസ്ഹര്‍ ഇഖ്ബാല്‍ തുടങ്ങി നിരവധി പേരുകള്‍ ചര്‍ച്ചയായിക്കഴിഞ്ഞു. ഷെരിഫിനെതിരെ നിയമപോരാട്ടം നടത്തിയ തെഹ്രികെ ഇൻസാഫ് അധ്യക്ഷനും മുൻ പാക്ക് ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാന് കോടതിവിധി വന്‍ നേട്ടമായി. എന്നാല്‍ ഷെറിഫിനെ അയോഗ്യനാക്കിയതിലൂടെ ജനാധിപത്യ സംവിധാനം ദുർബലമായേകുമെന്നും സൈന്യം ശക്തി പ്രാപിക്കുമെനന്ും വിലയിരുത്തലുണ്ട്. ഇന്ത്യയോടുള്ള നിലപാടിലടക്കം സൈന്യവും ഷെരിഫും സ്വരച്ചേര്‍ച്ചയിലായിരുന്നില്ല. 1999ലും സൈനിക അട്ടിമറിയിലൂടെയാണ് നവാസ് ഷെറിഫിന് പ്രധാനമന്ത്രിപദം നഷ്ടമായത്. 2018 ലെ പൊതു തിരഞ്ഞെടുപ്പുവരെ രാജ്യത്ത് രാഷ്ട്രീയ അസ്ഥിരതയ്ക്കാണ് സാധ്യതയെന്ന് നിരീക്ഷകര്‍ പറയുന്നു. പാനമ രേഖകള്‍ വിദേശശക്തികളുടെ പിന്തുണയോടെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഫലമായിരുന്നെന്ന് ചൂണ്ടിക്കാട്ടിയാവും ഷെറിഫിന്‍റെ പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടുക.