ഭീകരസംഘടനയായ ഐഎസിന്റെ (ഇസ്‍ലാമിക് സ്റ്റേറ്റ്) മേധാവി അബൂബക്കർ അൽ ബഗ്ദാദിയെ ഇറാഖ് സൈന്യം വളഞ്ഞതായി റിപ്പോർട്ട്. മൊസൂൾ നഗരം തിരിച്ചുപിടിക്കാനുള്ള നടപടിയുടെ ഭാഗമായാണ് സൈന്യത്തിന്റെ നീക്കം. കുർദിഷ് പ്രസിഡന്റ് മസൗദ് ബർസാദിയുടെ വക്തവ് ഫുവാദ് ഹുസൈനാണ് ഇക്കാര്യം അറിയിച്ചത്. ബഗ്ദാദി ഇറാഖി സേനയുടെ വലയിലായതായി വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബഗ്ദാദി കൊല്ലപ്പെടുന്ന പക്ഷം, അത് ഐഎസിന്റെ സമ്പൂർണ പതനമായി കാണാമെന്നും ഫുവാദ് പറഞ്ഞതായി രാജ്യാന്തരമാധ്യമമായ ഇൻഡിപെൻഡന്റ് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 8–9 വർഷമായി ബഗ്ദാദി ഒളിവിലായിരുന്നു. മുൻപ് ബഗ്ദാദിക്കും മുതിർന്ന മൂന്നു നേതാക്കൾക്കും ഭക്ഷണത്തിൽ വിഷം ചേർത്തു നൽകിയതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഗുരുതരാവസ്ഥയിലായ ബഗ്ദാദിയെ അജ്ഞാത കേന്ദ്രത്തിലേക്കു മാറ്റിയെന്നുമായിരുന്നു റിപ്പോർട്ട്. യുഎസ് വ്യോമാക്രമണത്തിൽ ബഗ്ദാദി കൊല്ലപ്പെട്ടതായി മുൻപ് പലവട്ടം അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. ഇത്തരം വാർത്തകൾക്കു പിന്നാലെയാണ് ബഗ്ദാദി ഇറാഖിസേനയുടെ വലയിലായതായുള്ള റിപ്പോർട്ടുകൾ.
ഐഎസ് നിയന്ത്രണത്തിലുള്ള മൊസൂൾ തിരിച്ചുപിടിക്കാനുള്ള ഇറാഖ്–യുഎസ് സഖ്യസേനയുടെ മുന്നേറ്റം തുടരുകയാണ്. ഇതുവരെ 900 ഐഎസ് ഭീകരർ കൊല്ലപ്പെട്ടതായി യുഎസ് സൈന്യം അറിയിച്ചിരുന്നു. കഴിഞ്ഞയാഴ്ചയാണ് ഇറാഖ് സേനാനീക്കം ആരംഭിച്ചത്. മൊസൂളിൽ നിലവിൽ 3500–5000 ഐഎസ് ഭീകരർ ഉണ്ടെന്നാണു യുഎസ് സേനയുടെ അനുമാനം. ഭീകരർക്ക് രക്ഷപ്പെടാനുള്ള എല്ലാ മാർഗങ്ങളും അടച്ചുവെന്നും പോരാട്ടം അവസാനഘട്ടത്തിലേക്ക് എത്തിയെന്നുമാണ് റിപ്പോർട്ടുകൾ.