ഭൂട്ടാനെ സഹായിക്കാനെന്ന പേരിൽ സിക്കിമിനോടു ചേർന്ന ദോക് ലാ മേഖലയിൽ ചൈനയുടെ റോഡ് നിർമാണം തടസ്സപ്പെടുത്തിയ ഇന്ത്യയുടെ തന്ത്രത്തിനു സമാനമായി കശ്മീരിലും ചൈന ഇടപെട്ടേക്കുമെന്നു ചൈനീസ് മാധ്യമം. ഭൂട്ടാനും ചൈനയുമായുള്ള വിഷയത്തിൽ മൂന്നാമതൊരു രാജ്യമായ ഇന്ത്യ ഇടപെടുമ്പോൾ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള കശ്മീർ വിഷയത്തിൽ മൂന്നാമതൊരു രാജ്യമായ ചൈനയും ഇടപെട്ടേക്കാമെന്നാണു ഭീഷണി. ചൈനയുടെ വെസ്റ്റ് നോർമൽ സർവകലാശാലയിലെ ഇന്ത്യൻ സ്റ്റഡീസിന്റെ സെന്റർ ഡയറക്ടർ ലോങ് സിങ്ചുൻ രാജ്യത്തിന്റെ ഔദ്യോഗിക മാധ്യമമായ ഗ്ലോബൽ ടൈംസിൽ എഴുതിയ ലേഖനത്തിലാണ് ഇന്ത്യയ്ക്കു മുന്നറിയിപ്പ്.
പാക്കിസ്ഥാൻ ആവശ്യപ്പെടുകയാണെങ്കിൽ ചൈനീസ് സൈന്യം കശ്മീരിൽ പ്രവേശിക്കും. ഭൂട്ടാന്റെ അതിർത്തി പ്രതിരോധിക്കാന്‍ അവരുടെ ആവശ്യപ്രകാരം ഇന്ത്യ ഇറങ്ങുകയാണെങ്കിൽ അതു നേരത്തേ നിർണയിച്ച അതിർത്തിയിൽ മാത്രമേ ആകാവൂയെന്നും തർക്കപ്രദേശത്ത് ഇന്ത്യ പ്രവേശിക്കരുതെന്നും സിങ്ചുൻ വ്യക്തമാക്കി. ഇന്ത്യയുടെ തന്ത്രം അതാണെങ്കിൽ പാക്ക് സർക്കാരിന്റെ ആവശ്യം അനുസരിച്ചു മൂന്നാമതൊരു രാജ്യത്തിന്റെ സൈന്യം കശ്മീരിൽ പ്രവേശിക്കും.
ദോക് ലാ വിഷയത്തിൽ ചൈനീസ് സർക്കാരിന്റെ നിലപാടുകളെ പിന്താങ്ങി നിരവധി ലേഖനങ്ങളാണ് ചൈനീസ് മാധ്യമങ്ങളിൽ ഇന്ത്യയ്ക്കെതിരായി വരുന്നത്. എന്നാൽ ഇതാദ്യമായാണ് പാക്കിസ്ഥാനും കശ്മീരും പ്രതിപാദിക്കപ്പെടുന്നത്. ഭൂട്ടാനെ സഹായിക്കാനെന്ന പേരിലാണ് ഇന്ത്യൻ സൈന്യം ചൈനയുടെ ദോക് ലാ മേഖലയിൽ പ്രവേശിച്ചതെന്നാണു ചൈനയുടെ ആരോപണം.
ഇപ്പോഴത്തെ സംഘർഷത്തിന്റെ തുടക്കമിങ്ങനെ:
ദോക് ലാ മേഖലയിൽ ചൈന ചൈനയുടേതെന്നും ഭൂട്ടാൻ ഭൂട്ടാന്റേതെന്നും അവകാശപ്പെടുന്ന സ്ഥലത്തു ചൈനീസ് സൈന്യം (പീപ്പിൾസ് ലിബറേഷൻ ആർമി–പിഎൽഎ) റോഡ് നിർമിച്ചതാണ് പ്രശ്നങ്ങൾക്കു തുടക്കം. തർക്കഭൂമിയിലെ റോഡ് നിർമാണം അന്യായമാണെന്നു ചൂണ്ടിക്കാട്ടി ഭൂട്ടാൻ രംഗത്തുവന്നു. ചൈനയുമായി നയതന്ത്ര ബന്ധങ്ങളില്ലാത്ത ഭൂട്ടാൻ ന്യൂഡൽഹിയിലെ ചൈനീസ് എംബസിയിൽ എതിർപ്പ് അറിയിച്ചു. സൈനികശേഷിയിൽ കാര്യമായ വീര്യമില്ലാത്ത റോയൽ ഭൂട്ടാൻ ആർമി വിഷയത്തിൽ ഇന്ത്യയുടെ സഹായം അഭ്യർഥിച്ചു.
റോഡ് നിർമാണത്തിൽ നിന്ന് എത്രയും വേഗം പിന്തിരിയണമെന്ന ഇന്ത്യൻ ആവശ്യം ചൈനയെ ചൊടിപ്പിച്ചു. തങ്ങളുടെ അധികാരപരിധിയിലുള്ള പ്രദേശത്തു റോഡ് നിർമിക്കുന്നതിനെ എതിർക്കാൻ മറ്റു രാജ്യങ്ങൾക്ക് അവകാശമില്ലെന്നു ചൈന തിരിച്ചടിച്ചു. പ്രശ്നങ്ങളുണ്ടെങ്കിൽതന്നെ അതു തങ്ങളും ഭൂട്ടാനും തമ്മിലാണെന്നും അതിൽ മൂന്നാം കക്ഷിയായ ഇന്ത്യ ഇടപെടേണ്ടതില്ലെന്നും അവർ കൂട്ടിച്ചേർത്തു.
ദോക് ലാ തർക്ക വിഷയമാകുന്നത് എന്തുകൊണ്ട്?
സൈനികപരമായി ഇന്ത്യയ്ക്കും ചൈനയ്ക്കും അതീവപ്രധാനമാണു ദോക് ലാ. നിലവിൽ, ദോക് ലായിൽ ഭൂട്ടാനുനേർക്കു റോഡ് നിർമിക്കുന്ന ചൈനയുടെ ആത്യന്തികലക്ഷ്യം ഇന്ത്യയാണ്. ഇന്ത്യയും ഭൂട്ടാനും ടിബറ്റും സംഗമിക്കുന്ന പ്രദേശത്തു കൃത്യമായ അതിർത്തി രേഖപ്പെടുത്തിയിട്ടില്ലെന്നതു മുതലാക്കിയാണു ചൈനയുടെ നീക്കങ്ങൾ. ദോക് ലായുടെ നിയന്ത്രണം ഏറ്റെടുത്താൽ, ബംഗാളിലെ സിലിഗുഡി വരെ ചൈനയുടെ കണ്ണുകളെത്തും.
ഇന്ത്യയുടെ മറ്റു ഭാഗങ്ങളെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന ഇടനാഴിയാണ് സിലിഗുഡി. ദോക് ലായുടെ നിയന്ത്രണം ചൈന കൈക്കലാക്കിയാൽ, സിലിഗുഡി ആക്രമിച്ച് ഇന്ത്യയെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നു പൂർണമായി വിച്ഛേദിക്കാൻ വരെ അവർക്കു സാധിക്കും. ഈ സാഹചര്യം എന്തുവിലകൊടുത്തും ഒഴിവാക്കുക എന്ന സന്ദേശമാണ് അതിർത്തിയിലെ സൈനികർക്ക് ഇന്ത്യൻ ഭരണകൂടം നൽകിയിരിക്കുന്നത്. ദോക് ലാ ചൈനയുടെ നിയന്ത്രണത്തിലാകുന്ന സ്ഥിതി ഇന്ത്യയ്ക്കു മേൽ ഉയർത്തുന്ന സുരക്ഷാഭീഷണി വളരെ വലുതാണ്. ഭൂട്ടാന് ഇന്ത്യനൽകുന്ന അകമഴിഞ്ഞ സഹായത്തിന്റെ കാരണവും ഇതുതന്നെ. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള സഹോദരബന്ധം തകർക്കുക എന്ന ഗൂഢലക്ഷ്യവും ചൈനീസ് നീക്കങ്ങൾക്കു പിന്നിലുണ്ട്.