ബാലിയിൽ അവധിയാഘോഷത്തിനെത്തിയ ഓസ്ട്രേലിയൻ ടൂറിസ്റ്റുകൾ കോഴിയിറച്ചിയെന്ന വ്യാജേന കഴിച്ചതു പട്ടിയിറച്ചി. ബാലിയിൽ പട്ടികളെ കെണിവച്ചു പിടിച്ചു കെട്ടി കൊന്നു കോഴിയിറച്ചി എന്ന പേരിൽ വിനോദി സഞ്ചാരികൾക്കു വിൽക്കുന്നതിന്റെ ഭയാനകമായ വിഡിയോ ദൃശ്യങ്ങളാണു പുറത്തുവന്നിരിക്കുന്നത്.
ആനിമൽസ് ഓസ്ട്രേലിയ എന്ന സംഘടന നടത്തിയ അന്വേഷണത്തിലാണ് ബാലിയുടെ ടൂറിസം രംഗത്തെ പാടെ തകർക്കുന്ന തട്ടിപ്പ് പുറത്തായത്.
പട്ടിയിറച്ചി വിൽപ്പനക്കാരൻ ഒരു സംഘം ഓസ്ട്രേലിയൻ ടൂറിസ്റ്റുകളുടെ അടുത്തെത്തി കോഴിയിറച്ചിയാണെന്നു പറഞ്ഞു പട്ടിയിറച്ചി വിൽക്കുന്നു.
സേഫ് എന്നെഴുതിയ പെട്ടിയിൽ കൊണ്ടുവന്ന ഇറച്ചു വിനോദസഞ്ചാരികൾ വളരെ ആസ്വദിച്ചാണു കഴിക്കുന്നത്. എന്നാൽ അൽപസമയത്തിനു ശേഷം ആനിമൽസ് ഓസ്ട്രേലിയയുടെ അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിൽ താൻ വിറ്റതു പട്ടിയിറച്ചിയാണെന്ന് ഇയാൾ സമ്മതിച്ചു. നാലു മാസമാണ് ആനിമൻസ് ഓസ്ട്രേലിയ സംഘം ബാലിയിലെ മാംസ തട്ടിപ്പിനെ കുറിച്ചു വിശദമായ അന്വേഷണം നടത്തിയത്.
കെണിവച്ചു പിടിച്ച പട്ടികളെ ദണ്ഡുപയോഗിച്ചു മർദ്ദിച്ചും വിഷം കൊടുത്തുമൊക്കെയാണു കൊല്ലുന്നത്. ഈ പട്ടികളുടെ ദുരിതത്തിനു പുറമെ മനസറിയാതെ വിനോദസഞ്ചാരികൾ മാംസതട്ടിപ്പിന് കൂട്ടുനിൽക്കുന്നതും ഖേദകരമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. ബീച്ചുകൾ കേന്ദ്രീകരിച്ചാണ് കൂടുതലായും പട്ടിയിറച്ചി വിൽപ്പന നടക്കുന്നത്.