മുൻ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജനറൽ മൈക്ക് ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ എഫ്ബിഐയോടു നിർദേശിച്ച യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തുകയായിരുന്നുവെന്നും അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഇംപീച്ച് ചെയ്യണമെന്നും ആവശ്യം ഉയർന്നു.
ടെക്സസിൽ നിന്നുള്ള ഡെമോക്രാറ്റിക് പാർട്ടി അംഗം ഏൽഗ്രീനാണ് യുഎസ് കോൺഗ്രസിൽ ഈ ആവശ്യം ഉന്നയിച്ചത്. ആരും നിയമത്തിന് അതീതരല്ലെന്നും ട്രംപിനെ പ്രസിഡന്റു സ്ഥാനത്തുനിന്നു പുറത്താക്കാനുള്ള നടപടികൾ സ്പീക്കർ ആരംഭിക്കണമെന്നുമാണ് ഏൽഗ്രീൻ സഭയിൽ ആവശ്യപ്പെട്ടത്.
‘ഇത് എന്നെ സംബന്ധിച്ചിടത്തോളം മനഃസാക്ഷിയുടെ പ്രശ്നമാണ്. അമേരിക്കൻ പൗരന്മാർ ഈ വിഷയത്തിൽ അഭിപ്രായം തുറന്നുപറയാൻ മടിക്കരുത്. കോൺഗ്രസ് അംഗങ്ങളെല്ലാവരും മനഃസാക്ഷിയുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ സ്വന്തം തീരുമാനത്തിലെത്തണം. രണ്ടായാലും പ്രസിഡന്റിനെ ഇംപീച്ചു ചെയ്തേ മതിയാകൂ, ഇതാണ് എന്റെ അഭിപ്രായം. ഇതിൽ നിന്നു ഞാൻ മാറുകയില്ല’–ഏൽഗ്രീൻ നിലപാട് വ്യക്തമാക്കി.
ഇതേസമയം, പ്രസിഡന്റിൽ തനിക്കു പൂർണവിശ്വാസം ഉണ്ടെന്നു ജനപ്രതിനിധി സഭാ സ്പീക്കർ പോൾ റയാൻ പറഞ്ഞു. ജനപ്രതിനിധികൾ കൂടുതൽ യാഥാർഥ്യ ബോധത്തോടെ പെരുമാറണമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, പ്രസിഡന്റ് ട്രംപ് നീതി നടത്തിപ്പിനെ തടസ്സപ്പെടുത്തിയെന്ന ആരോപണം വൈറ്റ്ഹൗസ് നിഷേധിച്ചു.
ജനറൽ മൈക്ക് ഫ്ലിന്നിനെതിരായ അന്വേഷണം അവസാനിപ്പിക്കാൻ പ്രസിഡന്റ് ആരോടും നിർദേശിച്ചിട്ടില്ല. നിയമാനുസൃതമായ എല്ലാ അന്വേഷണങ്ങളോടും പ്രസിഡന്റിന് ആദരവേ ഉള്ളൂവെന്നും വൈറ്റ്ഹൗസ് വൃത്തങ്ങൾ അറിയിച്ചു.
ജനറൽ മൈക്ക് ഫ്ലിന്നിനെതിരായ അന്വേഷണം തടയാനാണ് ട്രംപ് എഫ്ബിഐ മേധാവിയായിരുന്ന ജയിംസ് കോമിയെ പുറത്താക്കിയതെന്ന ‘ന്യൂയോർക്ക് ടൈംസി’ന്റെ വെളിപ്പെടുത്തലാണ് ട്രംപിനെ ഇംപീച്ചു ചെയ്യണം എന്ന ആവശ്യം ഉയരാൻ കാരണം.