തലയിൽ സ്കാർഫ് അണിയാതെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ സൗദി അറേബ്യയിൽ ഔദ്യോഗിക സന്ദർശനം ആരംഭിച്ചു, തെരേസയുടെ സന്ദർശനം നിശ്ചയിച്ചതുമുതൽ ബ്രിട്ടീഷ് മാധ്യമങ്ങൾ കൗതുകത്തോടെ കാത്തിരുന്ന കാര്യമായിരുന്നു ഇത്. സൗദിയുടെ നിയമങ്ങളും ബ്രിട്ടനിലെ മുസ്‌ലിം സമൂഹത്തിന്റെ വികാരങ്ങളും കണക്കിലെടുത്തു തെരേസ മേ തലമറയ്ക്കാൻ തയാറാകുമെന്നായിരുന്നു ഒരുപക്ഷത്തിന്റെ വാദം. എന്നാൽ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമിട്ടു തെരേസ മേ റിയാദിൽ പറന്നിറങ്ങിയതു പതിവു വേഷത്തിൽ.
മുമ്പ് ജർമൻ ചാൻസിലർ ആഞ്ചല മെർക്കലും അമേരിക്കൻ പ്രഥമവനിതകളായിരുന്ന ഹിലറി ക്ലിന്റനും മിഷേൽ ഒബാമയും സൗദി സന്ദർശനവേളയിൽ തലമറയ്ക്കാൻ തയാറായിരുന്നില്ല. ഇതിന്റെ പേരിൽ ഇവരെല്ലാം ഏറെ വിമർശനങ്ങൾ കേൾക്കേണ്ടിയും വന്നിരുന്നു.
സൗദിയിൽ വനിതകൾക്കുള്ള വസ്ത്രധാരണ നിയന്ത്രണങ്ങൾ പാലിക്കാതെ മനപൂർവം തലമറയ്ക്കാതെയെത്തിയ തെരേസ മേ വ്യക്തമായ ഒരു സന്ദേശംകൂടി ഇതിലൂടെ നൽകാനാണ് ലക്ഷ്യമിട്ടത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനും ഇഷ്ടപ്പെട്ടവ തിരഞ്ഞെടുക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനും വനിതകൾക്ക് അവകാശമുണ്ടെന്ന സന്ദേശമാണ് ഇതിലൂടെ പ്രധാനമന്ത്രി നൽകുന്നത്. സൗദിയിലെ വനിതകൾക്കു മാതൃകയാകാനും അനുദിന ജീവിതത്തിൽ അവർ അടിച്ചമർത്തപ്പെടുന്നതിനെ തുറന്നെതിർക്കാനുമാണു തലമുണ്ട് ധരിക്കേണ്ടെന്നു തെരേസ മേ തീരുമാനിച്ചത്. സൗദിയിലെ ആളുകൾ ഒരു വനിതാ നേതാവായി തന്നെ കാണുമെന്നാണു പ്രതീക്ഷയെന്നും വനിതകൾക്ക് എന്തെല്ലാം നേടാനാകുമെന്നും നിർണായക സ്ഥാനങ്ങളിൽ എത്താൻ കഴിയുമെന്നും മനസിലാക്കുന്നതിനു തന്റെ സന്ദർശനം ഉപകരിക്കുമെന്നും സൗദിയിലേക്കു പുറപ്പെടുംമുമ്പ് അവർ പറഞ്ഞു.
വാഹനമോടിക്കാനും വിദേശയാത്രയ്ക്കും പുരുഷന്മാരുമായി ഇടപഴകുന്നതിനും സൗദിയിൽ വനിതകൾക്കുള്ള നിയന്ത്രണങ്ങളെ തുറന്നെതിർക്കുന്ന സമീപനമാണു ബ്രിട്ടനുള്ളത്. രണ്ടുദിവസത്തെ സന്ദർശനത്തിൽ സൗദിയിലെ ഇത്തരം മനുഷ്യാവകാശ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടുമെന്ന് ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിൽ തെരെസ മേ വ്യക്തമാക്കി. സൗദി ഭരണകൂടം ചെറിയതോതിൽ മാറ്റങ്ങൾ ഉൾക്കൊണ്ടു തുടങ്ങിയിട്ടുണ്ടെന്നും നിലപാടുകളുടെ പേരിൽ അവരെ ഒറ്റപ്പെടുത്തുന്നതിനു പകരം മാറ്റങ്ങൾക്കായി സമ്മർദം ചെലുത്തുകയാണു വേണ്ടതെന്നും പ്രധാനമന്ത്രി പറഞ്ഞു.
ബ്രെക്സിറ്റിന്റെ പശ്ചാത്തലത്തിൽ കൂടുതൽ വ്യാപാര- വാണിജ്യ കരാറുകൾ ലക്ഷ്യമിട്ടാണു തെരേസ മേയുടെ രണ്ടുദിവസത്തെ സൗദി സന്ദർശനം.