രാജ്യാന്തരതലത്തിൽ പാക്കിസ്ഥാൻ ഒറ്റപ്പെട്ടേക്കുമെന്ന് നവാസ് ഷെരീഫ് സർക്കാരിന് മുന്നറിയിപ്പ് നൽകി പാക്ക് മാധ്യമം. സർക്കാരിനോടും സൈന്യത്തോടും അടുത്ത ബന്ധം പുലർത്തുന്ന പാക്കിസ്ഥാനിലെ മുന്‍നിര ദിനപത്രമായ ദ് നേഷനാണ് മുഖപ്രസംഗത്തിലൂടെ സർക്കാരിന് വ്യക്തമായ സൂചന നൽകിയത്.
ഭീകരരെ അടിച്ചമർത്തുമെന്നു പാക്ക് ഭരണകൂടം വാക്കുകളിലൂടെയല്ല, മറിച്ച് പ്രവർത്തിയിലൂടെ തെളിയിക്കണം. ഭീകരർക്കെതിരെ നടപടിയെടുക്കാത്തതിൽ പാക്കിസ്ഥാന്റെ അടുത്ത സുഹൃത്തായ ചൈന പോലും നിരാശയിലാണ്. ഭീകരർക്കെതിരെ നടപടിയെടുക്കണമെന്നാണ് ചൈനയുടെയും ആവശ്യം. രാജ്യാന്തരതലത്തിൽ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ ശ്രമം. പാക്കിസ്ഥാനെ ആഗോള ഭീകരതയുടെ മാതൃപേടകമെന്നു ഇന്ത്യൻ പ്രധാനമന്ത്രി മോദി വിശേഷിപ്പിച്ചതും അതുകൊണ്ടാണ്. സാർക് സമ്മേളനം ഉപേക്ഷിച്ചും, പാക്ക് താരങ്ങളെ ബഹിഷ്കരിച്ചും പാക്കിസ്ഥാനെ കൂടുതൽ ദുർബലപ്പെടുത്താനാണ് മോദി സർക്കാരിന്റെ നീക്കം. ഒരുപക്ഷേ ഒറ്റപ്പെട്ടാൽ അതിന്റെ ഫലം ഗുരുതരമായിരിക്കും. പാക്കിസ്ഥാൻ ഒരിക്കലും അത് ആഗ്രഹിക്കുന്നില്ലെന്നും മുഖപ്രസംഗത്തിൽ പറയുന്നു.
ഭീകരവാദികൾ രാജ്യത്തിനു ഗുണമാണോ ദോഷമാണോ എന്ന കാര്യത്തിൽ ഇപ്പോഴും 100 ശതമാനം ഉറപ്പില്ലായെന്നു സമ്മതിക്കാൻ പാക്ക് സർക്കാരും സൈന്യവും തയാറാണോയെന്നും മുഖപ്രസംഗത്തിൽ ചോദിക്കുന്നു. രാജ്യത്തിന്റെ നയമെന്താണെന്ന് പാക്കിസ്ഥാൻ വ്യക്തമാക്കണം. അതനുസരിച്ച് പ്രവർത്തിക്കുകയും വേണം. യാതൊരു വിവേചനവുമില്ലാതെ ഭീകരരെ പൂർണമായും ഇല്ലായ്മ ചെയ്യണമെന്നതാണോ രാജ്യ താൽപര്യമെന്ന് പാക്കിസ്ഥാൻ സ്വയം ചിന്തിക്കണം.
പാക്ക് സർക്കാരും സൈന്യവും തമ്മിൽ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തിൽ വാർത്ത റിപ്പോർട്ട് ചെയ്ത ദ് ഡോൺ ദിനപത്രത്തിന്റെ ലേഖകനും കോളമിസ്റ്റുമായ സിറിൽ അൽമേഡയ്ക്കെതിരെ സർക്കാർ നടപടിയെടുത്തതിനെതിരെയും മുഖപ്രസംഗം വിമർശിച്ചു. സുരക്ഷാ ഏജൻസികൾ അവകാശപ്പെടുന്നതുപോലെ അൽമേഡയുടെ ലേഖനം രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്നതല്ല. രാജ്യസുരക്ഷയ്ക്ക് ഭീഷണി ഉയർത്തുന്ന പഠാൻകോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജയ്ഷെ മുഹമ്മദ് മേധാവിയുമായ മസൂദ് അസ്ഹറിനെതിരെയും 2008ലെ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ജമാഅത്തുദ്ദഅവ തലവനുമായ ഹാഫിസ് സയീദിനെതിരെയും എന്തുകൊണ്ട് നടപടികൾ സ്വീകരിക്കുന്നില്ല.
പാക്കിസ്ഥാന്റെ പ്രതിച്ഛായ മറ്റുള്ളവർക്കു മുൻപിൽ മോശമായിക്കൊണ്ടിരിക്കുന്നതിൽ ആകുലതയുണ്ട്. നമ്മുടെ ചില നടപടികൾ ന്യായീകരിക്കാനാവാത്തതാണ്. എല്ലാവർക്കും ഇതറിയാം. ഇനി എത്രകാലം മറ്റുള്ളവർക്കു മുൻപിൽ അഭിനയിക്കാൻ കഴിയുമെന്നും മുഖപ്രസംഗം ചോദിക്കുന്നു. ഇതു രണ്ടാം തവണയാണ് പാക്ക് സർക്കാരിനും സൈന്യത്തിനുമെതിരെ മുഖപ്രസംഗത്തിലൂടെ ദ് നേഷൻ വിമർശനമുയർത്തുന്നത്.