ഇറാഖിലെ യുദ്ധമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാവിഷയങ്ങളിലൊന്ന്. സാങ്കേതിക സംവിധാനങ്ങളും സോഷ്യല്‍മീഡിയയും വളർന്നതോടെ വ്യക്തികളുടെ സ്മാർട്ട്ഫോണുകളിൽ യുദ്ധത്തിന്റെ ഓരോ നിമിഷവും തൽസമയം കാണാമെന്നായി. ഐസിസിന്‍റെ കയ്യില്‍ നിന്നും മൊസൂള്‍ നഗരം തിരിച്ചെടുക്കാനുള്ള ഇറാഖി-കുര്‍ദ്ദിഷ് ശ്രമങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിൽ ഫെയ്സ്ബുക്കില്‍ ലൈവായി സ്ട്രീം ചെയ്തിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഇറാഖിൽ യുദ്ധം നടന്നപ്പോൾ അൽജസീറ ചാനലായിരുന്നു കുറച്ചെങ്കിലും വിഡിയോ പുറത്തുവിട്ടിരുന്നത്. ഇന്ന് സ്ഥിതി ആകെമാറി. ഓരോ നിമിഷവും നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ദൃശ്യങ്ങളാണ് ലൈവായി സ്ട്രീം ചെയ്യുന്നത്. ആകാശത്തു നിന്നുള്ള ദൃശ്യങ്ങൾ വരെ തൽസമയം കാണാം. സാറ്റലൈറ്റ് വഴിയുള്ള സ്ട്രീമിങ്ങും ലഭ്യമാണ്.
പ്രധാനമന്ത്രി ഹൈദര്‍ അല്‍ അബാദിയാണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ തിരിച്ചുപിടിക്കൽ യുദ്ധത്തിനു ആഹ്വാനം ചെയ്തത്. മിലിട്ടറി പ്രവര്‍ത്തനങ്ങള്‍ ഇവിടെ സൃഷ്ടിക്കാന്‍ പോകുന്ന മനുഷ്യത്വപരമായ വെല്ലുവിളികളെക്കുറിച്ച് യുഎന്‍ ആദ്യമേ മുന്നറിയിപ്പു നല്‍കിയിരുന്നു. യുദ്ധകാല വാര്‍ത്താ ചരിത്രത്തില്‍ ആദ്യമായി ന്യൂസ് ചാനലുകളും സോഷ്യൽമീഡിയകളും ഈ പോരാട്ടം ലൈവായി ഫെയ്സ്ബുക്ക് സ്ട്രീമിംഗിലൂടെ ആഘോഷമാക്കുകയാണ്.
ദോഹ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അല്‍-ജസീറ ചാനലും യുകെയില്‍ നിന്നുള്ള ചാനല്‍ 4 ഉം കുര്‍ദ്ദിഷ് മീഡിയ ഗ്രൂപ്പില്‍ നിന്നുമുള്ള ലൈവ് വിഡിയോകള്‍ ഫെയ്സ്ബുക്കിൽ ലൈവായി സ്ട്രീം ചെയ്യുന്നുണ്ട്.
മറ്റു ലൈവ് വിഡിയോകളെ പോലെ തന്നെ ആളുകള്‍ ഇതിനടിയില്‍ കമന്റ് ചെയ്യുകയും ഇമോജികള്‍ ഇടുകയുമൊക്കെ ചെയ്യുന്നുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ യുദ്ധം തത്സമയം പ്രക്ഷേപണം ചെയ്യുന്നതു കണ്ടു ചിലരൊക്കെ ഞെട്ടിയിരിക്കയാണ്. ബോംബേറും വെടിവെപ്പും ഐഎസ് ഭീകരർ കൊല്ലപ്പെടുന്നതും കെട്ടിടങ്ങൾ തകർന്നു വീഴുന്നതും ലൈവ്. 2014ൽ വേനല്‍ക്കാലത്താണ് ഇറാഖിലെ രണ്ടാമത്തെ വലിയ നഗരമായ മൊസൂള്‍ ഐഎസിന്‍റെ അധീനതയിലായത്.