അൻപത്തിയെട്ടു പേരുടെ മരണത്തിനും നാനൂറിലേറെ പേർക്ക് പരുക്കേൽക്കാനും ഇടയാക്കിയ വെടിവയ്പിനു പിന്നിൽ പ്രവർത്തിച്ച കൊലയാളി സ്റ്റീഫൻ ക്രെയ്ഗ് പാഡക് വിരമിച്ച് വിശ്രമ ജീവിതം നയിക്കുന്ന അക്കൗണ്ടന്റ് ആണെന്ന് വെളിപ്പെടുത്തൽ. അറുപത്തിനാലുകാരനായ ഇയാൾക്ക് ചൂതുകളി ഹരമാണ്. ‘പ്രഫഷണൽ ചൂതാട്ടക്കാരൻ’ എന്നാണ് സുഹൃത്തുക്കൾക്കിടയിൽ സ്വയം വിശേഷിപ്പിക്കുന്നതു തന്നെ. പൈലറ്റ് ലൈസൻസുമുണ്ട്.
നെവാഡയ്ക്കടുത്ത് മെസ്ക്വിറ്റിലേക്ക് 2015ലാണ് ഇയാൾ താമസം മാറിയത്. ഇതുവരെ സ്റ്റീഫൻ ക്രെയ്ഗിന്റെ പേരിലുള്ളതാകട്ടെ ഒരു ചെറിയ ട്രാഫിക് നിയമലംഘന കുറ്റം മാത്രം. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫനെന്നും എന്തും വാങ്ങാനുള്ള പണം കയ്യിലുണ്ടായിരുന്നെന്നും സഹോദരൻ എറിക് പാഡകിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്റ്റീഫന്റെ പിതാവ് പാട്രിക് ബെഞ്ചമിൻ പാഡക് 1960–70കളിൽ പൊലീസിനെ ഏറെ കബളിപ്പിച്ച ബാങ്ക് കൊള്ളക്കാരനായിരുന്നു. ഒരിക്കൽ ജയിൽ ചാടിയതിനെത്തുടർന്ന് എഫ്ബിഐയുടെ പിടികിട്ടാപുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ഏതാനും വർഷം മുന്‍പാണ് പാട്രിക് മരിച്ചത്.
ഒരാഴ്ച മുൻപ് ഫ്ലോറിഡയിൽ ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ സ്റ്റീഫൻ അവിടെയുള്ള അമ്മയെ ഫോണിൽ വിളിച്ചിരുന്നു. തനിക്കും മെസേജ് അയച്ചിരുന്നതായി സഹോദരൻ പറയുന്നു. അതായിരുന്നു ഇരുവരും തമ്മിലുള്ള അവസാന ആശയവിനിമയം. ഉൽക്ക വന്നുവീഴും പോലെയാണ് സ്റ്റീഫന്റെ അക്രമണത്തെക്കുറിച്ചുള്ള വാർത്ത കേട്ടതെന്നും എറിക് പറയുന്നു.
കൈ നിറയെ പണം
എന്തും വാങ്ങാനുള്ള പണം തന്റെ സഹോദരന്റെ കയ്യിലുണ്ടായിരുന്നെന്നാണ് എറിക് പറയുന്നത്. എന്നാൽ ഇതെവിടെ നിന്നാണെന്നറിയില്ല. ചൂതുകളിയിൽ നിന്നു ലഭിച്ചതാണെന്നാണ് സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്. ഫ്ലോറിഡയിൽ നിന്ന് മെസ്ക്വിറ്റിലേക്കു വന്നതു തന്നെ അത് ചൂതുകളിക്കാരുടെ കേന്ദ്രമായതിനാലായിരുന്നു.
വിരമിച്ച് വിശ്രമജീവിതം നയിക്കുന്നവർക്കും പ്രിയപ്പെട്ട ഇടമായിരുന്നു മെസ്ക്വിറ്റ്. മാത്രവുമല്ല, ലാസ് വേഗാസിലേക്ക് ഒരു മണിക്കൂറു കൊണ്ട് വണ്ടിയോടിച്ച് എത്താനും സാധിക്കും. ആഡംബര കപ്പലുകളിലെ ചൂതാട്ടകേന്ദ്രങ്ങളിലും നിത്യസന്ദർശകനായിരുന്നു സ്റ്റീഫൻ. വിവാഹിതനാണെങ്കിലും കുട്ടികളുണ്ടായിരുന്നില്ല.
വെടിവയ്പിനു മുന്നോടിയായി മാൻഡലെ ബേ കാസിനോയിൽ മുറിയെടുക്കുമ്പോൾ ഏഷ്യൻ വംശജ മേരിലോ ഡാൻലിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ചൂതാട്ടകേന്ദ്രത്തിലെ ജീവനക്കാരിയാണെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. മെസ്ക്വിറ്റിലെ വീട്ടിൽ ഇവർ സ്റ്റീഫനൊപ്പം താമസിക്കുകയും ചെയ്തിരുന്നു. പക്ഷേ വെടിവയ്പു സമയത്ത് ഫിലിപ്പീൻസിലായിരുന്നുവെന്നാണ് പൊലീസ് ഭാഷ്യം.
എവിടെ നിന്നാണ് ആ തോക്കുകൾ?
സംഭവത്തെത്തുടർന്ന് മെസ്ക്വിറ്റിലെ ഇരുനില വീട്ടിലും പൊലീസ് പരിശോധനയ്ക്കെത്തിയിരുന്നു. അവിടെ നിന്നും തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. ടെക്സസില്‍ ഹണ്ടിങ് ലൈസൻസ് ഉള്ള വ്യക്തിയായിരുന്നു സ്റ്റീഫൻ. അതിനാൽത്തന്നെ ഒട്ടേറെ തോക്കുകളും വിലയ്ക്കു വാങ്ങുന്ന പതിവുണ്ടായിരുന്നു. എന്നാൽ ഹോട്ടൽ മുറിയിൽ നിന്നു കണ്ടെത്തിയ എട്ടു തോക്കുകളും യുഎസിൽ നിന്നു വാങ്ങിയതല്ലെന്നു തെളിഞ്ഞിട്ടുണ്ട്.
കലിഫോർണിയയിൽ താമസിക്കുമ്പോഴാണ് ഏറെ തോക്കുകൾ വാങ്ങിക്കൂട്ടിയത്. പക്ഷേ യന്ത്രത്തോക്കുകൾ സ്റ്റീഫന്റെ കയ്യിലുള്ളതായി അറിവില്ലെന്ന് സഹോദരൻ പറയുന്നു. വാങ്ങിയ തോക്കുകളിൽ മാറ്റം വരുത്തിയതാകാനുള്ള സാധ്യതയും എഫ്ബിഐ അന്വേഷിക്കുന്നുണ്ട്.
ജനൽച്ചില്ലുകൾ ചുറ്റിക പോലുള്ള ഉപകരണം കൊണ്ട് തകർത്താണ് വെടിവയ്പ് നടത്തിയിരിക്കുന്നത്. അതേസമയം സംഭവത്തിനു മുൻപ് മുറിയിലെത്തിയ ഹോട്ടൽ ജീവനക്കാർ സംശയാസ്പദമായ യാതൊന്നും കണ്ടതുമില്ല!
ഒരു വിവരവുമില്ല പൊലീസിന്റെ കയ്യിൽ
സ്റ്റീഫനെപ്പറ്റി ഒരു വിവരവും തങ്ങളുടെ കയ്യിലില്ലെന്നാണ് മെസ്ക്വിറ്റ് പൊലീസ് പറയുന്നത്. അവിടെ ഒരൊറ്റ കേസു പോലുമില്ല. അയൽവാസികൾക്കും സ്റ്റീഫനെപ്പറ്റി നല്ല അഭിപ്രായം. അതിനാൽത്തന്നെ വെടിവയ്പിലേക്ക് നയിച്ചതിനു പിന്നിലെ പ്രകോപനം എന്താണെന്നും പൊലീസിന് തിരിച്ചറിയാനാകുന്നുമില്ല.
പൈലറ്റ് ലൈസൻസുമുണ്ട് സ്റ്റീഫന്. പക്ഷേ 2008ലാണ് അവസാനമായി ഇതുമായി ബന്ധപ്പെട്ട മെഡിക്കൽ പരിശോധനയ്ക്ക് ഹാജരായത്. അതുകൊണ്ടു തന്നെ സമീപകാലത്തൊന്നും വിമാനം പറപ്പിക്കാനും സാധിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് ഹാജരാക്കിയ രേഖകളിൽ നിന്നാണ് സ്റ്റീഫനെപ്പറ്റിയുള്ള വിവരങ്ങൾ ലഭിച്ചത്. എന്നാൽ നിയമപ്രശ്നമുള്ളതിനാൽ ഇയാളുടെ മാനസികനിലയെപ്പറ്റിയുള്ള വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല.
ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ‘പോരാളി’യാണ് സ്റ്റീഫൻ എന്നാണ് ഭീകരസംഘടനയുമായി ബന്ധമുള്ള വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തത്. ഇതു സംബന്ധിച്ച് യാതൊരു തെളിവും ലഭിച്ചിട്ടില്ലെന്ന് എഫ്ബിഐ പറയുന്നു.