പാരിസ് കാലാവസ്ഥ ഉടമ്പടിയോടുള്ള ‘ശത്രുത’ ആവർത്തിച്ച് പ്രഖ്യാപിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പേരിൽ വൻതുക യുഎസിൽനിന്ന് ഈടാക്കാനുള്ള വ്യവസ്ഥ ഉൾക്കൊള്ളുന്ന ഈ ഉടമ്പടി, ഏകപക്ഷീയമാണെന്നും ട്രംപ് ആരോപിച്ചു. ഇന്ത്യ, റഷ്യ, ചൈന എന്നിവരെ ‘വെറുതെ വിടുന്ന’ പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് ഒരു വലിയ തീരുമാനം ഉടൻ കൈക്കൊള്ളുമെന്നും ട്രംപ് അറിയിച്ചു. യുഎസ് പ്രസിഡന്റ് പദത്തിൽ 100 ദിവസം പൂർത്തിയാക്കിയതിനു പിന്നാലെ പെൻസിൽവാനിയയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പാരിസ് കാലാവസ്ഥ ഉടമ്പടിയുമായി ബന്ധപ്പെട്ട് അടുത്ത രണ്ട് ആഴ്ചയ്ക്കുള്ളിൽ വലിയൊരു തീരുമാനം കൈക്കൊള്ളും. എന്തു സംഭവിക്കുമെന്ന് അതിനുശേഷം നോക്കാം – ഇതായിരുന്നു ട്രംപിന്റെ വാക്കുകൾ. മലിനീകരണം ഉണ്ടാക്കുന്നുവെന്ന് പറഞ്ഞ് കോടിക്കണക്കിനു ഡോളർ യുഎസിൽനിന്ന് ഈടാക്കാൻ വ്യവസ്ഥ ചെയ്യുന്ന ഉടമ്പടി, അത്രതന്നെ മലിനീകരണത്തിനു കാരണക്കാരായ ചൈന, റഷ്യ, ഇന്ത്യ എന്നീ രാജ്യങ്ങളെ വെറുതെ വിടുന്നുവെന്നും ട്രംപ് ചൂണ്ടിക്കാട്ടി.
യുഎസിന്റെ മൊത്ത ആഭ്യന്തര ഉൽപാദനം (ജിഡിപി) 10 വർഷത്തിനുള്ളിൽ 2.5 ട്രില്ല്യൻ ഡോളർ ഇടിയുന്നതിന് ഉടമ്പടിയിലെ വ്യവസ്ഥകൾ കാരണമാകുമെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ ഫാക്ടറികൾക്കും പ്ലാന്റുകൾക്കും ഷട്ടർ വീഴാൻ ഉടമ്പടി കാരണമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യുഎസിലെ നെറികെട്ട മാധ്യമങ്ങൾ ഇക്കാര്യം റിപ്പോർട്ടു ചെയ്യില്ല. കാരണം, അവരും ഈ പ്രശ്നത്തിന്റെ സ്രഷ്ടാക്കളാണ്. എന്തായാലും അവരുടെ മുൻഗണനകൾ എന്റെ മുൻഗണനകളല്ല. അവ നിങ്ങളുടെയും മുൻഗണനകളല്ല. എന്നെ വിശ്വസിക്കൂ – ട്രംപ് പറഞ്ഞു.
യുഎസിന്റെ സ്വത്തുക്കൾ ചോർത്തുന്ന രാജ്യാന്തര പകൽക്കൊള്ളയുടെ ഗുണഭോക്താക്കളാണ് അവരെന്നും ട്രംപ് ആരോപിച്ചു. ഇത്തരമൊരു പൊളിഞ്ഞ വ്യവസ്ഥിതിയുടെ ഭാഗമാണ് ഇവരെല്ലാം. ഇനിമുതൽ നമ്മെ മുതലാക്കി നേട്ടം കൊയ്യാൻ ഒരു രാജ്യത്തെയും നാം അനുവദിക്കില്ല. ‘അമേരിക്ക ആദ്യം’ എന്നതു തന്നെയായിരിക്കും തുടർന്നും നമ്മുടെ പരിഗണന – ട്രംപ് പറഞ്ഞു.
കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പാരിസ് കാലാവസ്ഥാ ഉടമ്പടി താൻ റദ്ദാക്കുമെന്ന് ഡോണൾഡ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണ വേളയിൽ ഉറപ്പുനൽകിയിരുന്നു. ഉടമ്പടി നടപ്പാക്കുന്നത് അമേരിക്കൻ സമ്പദ് വ്യവസ്ഥയ്ക്ക് വലിയ ആഘാതമാകുകയും വൈദ്യുതി ചാർജ് കുതിച്ചുയരുകയും ചെയ്യുമെന്നാണ് ട്രംപിന്റെ വാദം ‘ഞാൻ പരിസ്ഥിതി വാദിയാണ്. എനിക്ക് പല പരിസ്ഥിതി അവാർഡുകൾ ലഭിച്ചിട്ടുണ്ട്. എന്നാൽ ഹിലറി പിന്തുണയ്ക്കുന്ന പാരിസ് ഉടമ്പടി നമ്മുടെ രാജ്യത്തെ സാമ്പത്തികമായി തകർക്കും’ – ഇതായിരുന്നു ട്രംപിന്റെ വാദം.