ഐഎസ് ക്രൂരതയുടെ കഥകൾ അവസാനിക്കുന്നില്ല. ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ട് ചാവേറായി അയച്ച ഏഴുവയസുകാരനെ സൈന്യം രക്ഷപ്പെടുത്തി. ശരീരമാകെ ഉഗ്ര സ്ഫോടക ശേഷിയുള്ള ബോംബുകൾ ചുറ്റി ഫുട്ബോൾ ജഴ്സിയണിയിച്ചു വിട്ട കുട്ടിയെ ഇറാഖി സൈനികൻ കണ്ടെത്തി ബോംബുകൾ നിർവീര്യമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തായി.
ഐഎസിനെതിരേ ഇറാഖി സേന ശക്തമായ സൈനിക നടപടികൾ നടത്തുകയാണ്. ഇതിനിടെയാണു ഫുട്ബോൾ ക്ലബായ ചെൽസിയുടെ ജഴ്സി ധരിച്ച ഒരു ബാലനെ സൈനികൻ കാണുന്നത്. കുട്ടിയുടെ പിൻഭാഗത്ത് എന്തോ ഇരിക്കുന്നതുകണ്ടു സംശയം തോന്നിയ സൈനികൻ അടുത്തു വിളിച്ചു പരിശോധിച്ചപ്പോഴാണു ഞെട്ടിക്കുന്ന കാഴ്ച കണ്ടത്.
അരയിലാകെ ഉഗ്രസ്ഫോടക ശേഷിയുള്ള ബോംബുകൾ കെട്ടിവച്ചിരിക്കുകയാണ്. തുടർന്നു സൈനികൻ ശ്രദ്ധയോടെ ബോംബുകൾ അഴിച്ചു നീക്കുന്നതാണു ലൈവ് ലീക്ക് പുറത്തുവിട്ട രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വിഡിയോയിലുള്ളത്. പേടിക്കേണ്ടെന്നു പറഞ്ഞു സൈനികൻ കുട്ടിയെ സാന്ത്വനിപ്പിക്കുന്നതും വിഡിയോയിൽ കാണാം.
ഉദയ് എന്നാണു തന്റെ പേരെന്നും തന്റെ അങ്കിളാണ് സൈന്യത്തെ ലക്ഷ്യംവച്ചു നീങ്ങാൻ തന്നെ അയച്ചതെന്നും കുട്ടി പറയുന്നുണ്ട്. മൊസ്യൂളിലെ ഐഎസ് നിയന്ത്രണത്തിലുണ്ടായിരുന്ന മേഖലയിൽനിന്നു സൈന്യം ജനങ്ങളെ ഒഴിപ്പിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.
ഇതുവരെ കണ്ടെത്തിയ ഏറ്റവും പ്രായം കുറഞ്ഞ ചാവേറായിരുന്നു കുട്ടിയെന്നാണ് വാർത്താ ഏജൻസി ഇതു സംബന്ധിച്ചു റിപ്പോർട്ട് ചെയ്യുന്നത്.