അമേരിക്കൻ പ്രസിഡന്റു തിരഞ്ഞെടുപ്പിലെ അവസാന ആഴ്ചകൾ വരെ വിജയിക്കുമെന്ന് ഉറപ്പായിരുന്ന ഡമോക്രാറ്റിക് സ്ഥാനാർഥി ഹിലറി ക്ലിന്റനെ വീഴ്ത്തിയത് ഇ മെയിൽ ചോർച്ച വിവാദവും വിക്കിലീക്ക്സ് മേധാവി ജൂലിയൻ അസാൻജിന്റെ ആക്രമണങ്ങളുമാണ്. ഹിലരി ക്ലിന്റന്റെ നീക്കങ്ങളെയും രാജ്യത്തിന്റെ തന്ത്രപ്രധാന വിവരങ്ങളെയും കുറിച്ചുള്ള ഇ–മെയിലുകൾ ചോർന്നതോടെ അവരിൽ വോട്ടർമാർക്കുള്ള വിശ്വാസം നഷ്ടമായി. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തിലായിരുന്നു ഇത്.
രേഖകൾ ഓരോന്നായി വിക്കിലീക്ക്സ് പുറത്തുവിട്ടപ്പോൾ ഹിലറിയുടെ ജനസമ്മതി കുത്തനെ ഇടിയുകയായിരുന്നു. തിരഞ്ഞെടുപ്പിന്റെ അവസാന ആഴ്ചകളിൽ വിക്കിലീക്സ് തുടർച്ചയായി ഹിലരിയെ ആക്രമിക്കാൻ തുടങ്ങിയതോടെ, വോട്ടർമാർക്കു പോലും അത്ര താൽപര്യമില്ലാതിരുന്ന റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപിന് വിജയത്തിലേക്കുള്ള വഴി തെളിയുകയായിരുന്നു.
ഒബാമ ഭരണകൂടത്തിൽ സ്റ്റേറ്റ് സെക്രട്ടറിയായി സ്ഥാനമേൽക്കുമ്പോൾ ഹിലറിക്ക് സർക്കാർ ഔദ്യോഗിക ഇമെയില്‍ ഐഡി നൽകിയിരുന്നു. എന്നാൽ ആ മെയിൽ ഐഡി ഉപയോഗിക്കാതെ സ്വന്തം സെർവർ ഉപയോഗിച്ചാണ് അവർ ആശയവിനിമയം നടത്തിയിരുന്നത്. ഔദ്യോഗിക ഐഡി ആക്ടിവേറ്റ് ചെയ്യുക പോലും ചെയ്തില്ല.
സർക്കാർ @state.gov എന്ന മെയിൽ ഐഡിക്കു പകരം hdr22@clintonemail.com എന്ന ഐഡിയാണ് ഹിലറി ഉപയോഗിച്ചിരുന്നത്. ഈ ഐഡിയിൽ നിന്നാണ് രാജ്യത്തിന്റെ തന്ത്രപ്രധാന മെയിലുകളെല്ലാം അയച്ചിരുന്നത്. ഇക്കാര്യം വിക്കിലീക്സ് രേഖകൾ നോക്കിയാൽ മനസ്സിലാകും. അമേരിക്കയിലെ വിദേശകാര്യ വകുപ്പിന്റെ പ്രോട്ടോകോൾ അനുസരിച്ച് ഹിലറി അയച്ച സർക്കാർ മെയിലുകള്‍ ഔദ്യോഗിക രേഖകളാണ്. അത് എന്നും സൂക്ഷിക്കേണ്ടതാണ്. എന്നാൽ അക്കാര്യം ഇവിടെ നടപ്പിലായില്ല. സ്വകാര്യ സെര്‍വര്‍ ഉപയോഗിച്ചതിനാലാണ് വിക്കിലീക്സിനു ഹിലറിയുടെ മെയിലിൽനിന്നു വിവരങ്ങൾ ചോർത്താനായത്. സർക്കാർ സെർവർ ആയിരുന്നുവെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു.
ഹിലറി ഉപയോഗിച്ചിരുന്ന സെർവർ പെട്ടെന്ന് ഹാക്ക് ചെയ്യാനാവുന്നതായിരുന്നു. മൈക്രോസോഫ്റ്റ് റിമോട്ട് ഡെസ്‌ക്ടോപ് ഡിവൈസുകൾ ഉപയോഗിച്ച് പുറത്തു നിന്നുള്ള ഹാക്കർമാർക്ക് ഹാക്ക് ചെയ്യാം. ഹിലറി ഉപയോഗിക്കുന്നത് സ്വകാര്യ മെയിൽ സെർവറാണെന്ന് റഷ്യൻ ഹാക്കര്‍മാര്‍ക്ക് അഞ്ചു വർഷം മുൻപു തന്നെ അറിയാമായിരുന്നു. നാലു വർഷം മുൻപ് ഹിലറിയുടെ മെയിൽ സെർവർ ഹാക്ക് ചെയ്യാൻ സെര്‍ബിയയിലെ ഹാക്കര്‍മാർ പലതവണ ശ്രമിച്ചിരുന്നു.