കംപ്യൂട്ടറുകളെ താൻ വിശ്വസിക്കില്ലെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഒരു കംപ്യൂട്ടറും സുരക്ഷിതമല്ലെന്നും വിവരങ്ങൾ ചോർന്നേക്കാമെന്നും അദ്ദേഹം പറഞ്ഞു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ റഷ്യ സ്വാധീനിക്കാൻ നോക്കിയെന്നും വിവരങ്ങൾ ചോർത്തിയെന്നുമുള്ള ഇന്റലിജൻസ് റിപ്പോർട്ട് താൻ വിശ്വസിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
‘നിങ്ങൾക്കു പ്രധാനപ്പെട്ട വല്ലതും ആരെയെങ്കിലും അറിയിക്കാനുണ്ടെങ്കിൽ പഴയമട്ടിൽ കൈകൊണ്ടെഴുതി ആൾവശം കൊടുത്തയയ്ക്കുകയാണ് ഏറ്റവും സുരക്ഷിതം. എന്താ കാരണമെന്നു ഞാൻ പറയാം. ഒരു കംപ്യൂട്ടറും സുരക്ഷിതമല്ല’– പുതുവത്സരത്തോടനുബന്ധിച്ചു ക്ലബ്ബിൽ റിപ്പോർട്ടർമാരോടു സംസാരിക്കവെ ട്രംപ് തുറന്നടിച്ചു.
ഇന്റലിജൻസ് ഉദ്യോഗസ്ഥരെ താൻ അടുത്തയാഴ്ച കാണുമെന്നു ട്രംപ് പറഞ്ഞു. റഷ്യയെക്കുറിച്ച് അവർ ഉന്നയിച്ചിരിക്കുന്നതു തികച്ചും ഗുരുതരമായ ആരോപണമാണെന്നും അതിന്റെ നിജസ്ഥിതി അറിയാനാണ് ഉദ്യോഗസ്ഥരെ നേരിൽ കണ്ടു ചർച്ച നടത്തുന്നതെന്നും അദ്ദേഹം അറിയിച്ചു.