കൊറിയയിലെ സുരക്ഷാ പ്രശ്നങ്ങൾക്ക് 1950ലെ കൊറിയൻ യുദ്ധത്തോളം പഴക്കമുണ്ട്. ദക്ഷിണ കൊറിയയെ ഉത്തര കൊറിയ ആക്രമിച്ചതോടെയാണ് അന്നു യുദ്ധം ആരംഭിച്ചത്. യുഎൻ സഖ്യസേനയുടെ സഹായത്തോടെ യുഎസ് സൈന്യം ഉത്തര കൊറിയൻ സൈന്യത്തെ അന്നു തുരത്തി. എന്നാൽ, 1950 ഒക്ടോബറിൽ ചൈനയുടെ പട്ടാളം യുദ്ധമുഖത്തേക്കു വന്നതോടെ അമേരിക്കയ്ക്കും സഖ്യസേനയ്ക്കും പിൻവാങ്ങേണ്ടിവന്നു. വലിയ നാശവും മരണവും ഉണ്ടാക്കിയ യുദ്ധത്തിനൊടുവിൽ 1953 ജൂലൈ 27ന് യുഎൻ കമാൻഡും ഉത്തര കൊറിയ–ചൈന ജോയിന്റ് കമാൻഡും തമ്മിൽ താൽക്കാലിക യുദ്ധവിരാമ കരാറുണ്ടാക്കി. ഈ കരാറിൽ ദക്ഷിണ കൊറിയ കക്ഷിയല്ലെന്നു നാം ഓർക്കണം.
യുദ്ധത്തടവുകാരെ കൈമാറാനായി നിയുക്തമായ നിഷ്പക്ഷ രാജ്യങ്ങളുടെ മേൽനോട്ട സമിതിയുടെ അധ്യക്ഷത വഹിച്ചത് ഇന്ത്യയായിരുന്നു. യുദ്ധം നിർത്തൽ ധാരണ ഏറ്റുമുട്ടലിനു മാത്രമാണു വിരാമമിട്ടത്; യുദ്ധാവസ്ഥ അവസാനിപ്പിക്കാനുള്ള ചർച്ച കൊറിയയിൽ നടന്നില്ല. ഒരു രാജ്യം മറ്റേ രാജ്യത്തെ നിയമവിരുദ്ധമായി കണക്കാക്കുകയും ചെയ്തുപോന്നു. ഉത്തര കൊറിയയുടെ ആക്രമണത്തിൽനിന്നു സംരക്ഷിച്ചുകൊള്ളാമെന്നു യുഎസ് ദക്ഷിണ കൊറിയയുമായി കരാർ ഒപ്പിട്ടിരുന്നു. യുദ്ധം നിർത്തൽ കരാറിൽ ദക്ഷിണ കൊറിയ കക്ഷിയല്ലാത്തതിനാൽ, അമേരിക്കയുടെ സാന്നിധ്യവും ദക്ഷിണ കൊറിയയുമായുള്ള യുഎസിന്റെ സൈനികക്കരാറും ഉത്തര കൊറിയ അംഗീകരിക്കുന്നില്ല.
പുതിയ ആയുധങ്ങൾ വിലക്കുന്ന യുദ്ധംനിർത്തൽ കരാർ ഏകപക്ഷീയമായി ലംഘിച്ചാണ് യുഎസ് 1956ൽ മുതൽ ദക്ഷിണ കൊറിയയിൽ അണ്വായുധങ്ങളും മിസൈലുകളും വിന്യസിച്ചത്. ഇതോടെ ഉത്തര കൊറിയ, പ്രതിരോധ നടപടികളുമായി മുന്നോട്ടുപോയി. അവരുടെ അണ്വായുധ, മിസൈൽ പദ്ധതികൾക്കു പ്രചോദനമായത് ദക്ഷിണ കൊറിയയിലെ യുഎസ് ആയുധ സന്നാഹമാണ്. ദക്ഷിണ കൊറിയയിൽ കൂടുതൽ ആണവ മിസൈലുകൾ വിന്യസിക്കാനുള്ള ഒബാമ ഭരണകൂടത്തിന്റെ കഴിഞ്ഞവർഷത്തെ തീരുമാനമാണ് ഒടുവിലത്തെ പ്രകോപനം. ഈ മിസൈലുകൾ തങ്ങളെയും ലക്ഷ്യം വച്ചേക്കുമെന്നതിനാൽ ചൈനയ്ക്കും സംഭവവികാസങ്ങളിൽ ആശങ്കയുണ്ട്.
ജപ്പാനും ചൈനയും തമ്മിലുള്ള സംഘർഷവും പ്രശ്നത്തെ വഷളാക്കുന്നു. ഉത്തര കൊറിയയുടെ മിസൈലുകൾ ജപ്പാനും ഭീഷണി തന്നെയാണ്. ഇതു ചൈനയ്ക്കു ഹിതവുമാണ്. അതുകൊണ്ടുതന്നെ ഉത്തര കൊറിയയുടെ ആണവമിസൈൽ പദ്ധതികൾ അവസാനിപ്പിക്കണമെന്നു ജപ്പാൻ താൽപര്യപ്പെടുന്നു. ഇതിനായി യുഎസിനു മേൽ ജപ്പാന്റെ സമ്മർദമുണ്ട്. ജപ്പാനും യുഎസുമായും പ്രതിരോധ കരാറുണ്ട്. ചൈനയിലെ പ്രസിഡന്റ് ഷി ചിൻപിങ് ഈയിടെ യുഎസ് സന്ദർശിച്ചപ്പോൾ പ്രസിഡന്റ് ട്രംപുമായി പ്രധാനമായി ചർച്ച ചെയ്തതു കൊറിയൻ പ്രശ്നമാണ്. തുടർന്നു ഫോണിലും ഇരു രാഷ്ട്രത്തലവൻമാരും വിഷയം ചർച്ച ചെയ്തു. ഫോണിൽ സംസാരിച്ചതെന്താണെന്നു ട്രംപ് വെളിപ്പെടുത്തിയില്ല. എന്നാൽ ചൈനീസ് പ്രസിഡന്റ് വെളിപ്പെടുത്തിയതു ചൈന മൂന്നു കാര്യങ്ങളിൽ പ്രതിജ്ഞാബദ്ധമാണെന്നാണ്: മുഴുവൻ കൊറിയയിൽനിന്നും അണ്വായുധങ്ങൾ നീക്കം ചെയ്യുക, സുരക്ഷയും സമാധാനവും പരിപാലിക്കുക, സമാധാനമായ തീർപ്പുകൾ. മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദക്ഷിണ കൊറിയയിൽനിന്ന് അണ്വായുധങ്ങൾ നീക്കിയാൽ ചൈന യുഎസിനെ സഹായിക്കും.
ശീതയുദ്ധകാലത്തു ദക്ഷിണ കൊറിയയിൽ അമേരിക്ക അണ്വായുധങ്ങൾ സ്ഥാപിച്ചതാണ് ഉത്തര കൊറിയയുടെ ആയുധവൽക്കരണത്തിന്റെ ആരംഭമെന്ന് ഓർക്കുക. ശീതയുദ്ധം അവസാനിച്ചു. ചൈനയും യുഎസും ഇപ്പോൾ എതിരാളികളല്ല. തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് പ്രസിഡന്റ് ട്രംപ്, ദക്ഷിണ കൊറിയയിലെ യുഎസ് ബാധ്യതകൾ കുറയ്ക്കുമെന്നാണു പറഞ്ഞത്. പക്ഷേ, ഉത്തര കൊറിയയെ നിരായുധീകരണത്തിലേക്കു കൊണ്ടുവരാനും പിന്നാലെ ദക്ഷിണ കൊറിയയിൽനിന്ന് അണ്വായുധങ്ങൾ പിൻവലിക്കാനുമുള്ള ഒരു കരാറിൽ, സ്വന്തം സൈന്യത്തിന്റെ തന്നെ എതിർപ്പിനെ മറികടന്ന്, ട്രംപിന് എത്തിച്ചേരാനാകുമോ എന്നു വ്യക്തമല്ല. ഇപ്പോഴത്തെ ഒരു പ്രധാന സംഭവം, ഉത്തര കൊറിയയുമായി സഹവർത്തിത്വത്തിൽ പോകണമെന്ന നിലപാടുള്ള സ്ഥാനാർഥിക്കു ദക്ഷിണ കൊറിയയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മുന്നേറ്റമുണ്ടെന്നതാണ്. കൊറിയൻ പ്രശ്നത്തിനു സമാധാനപരമായ പരിഹാരമുണ്ടാക്കാൻ അദ്ദേഹത്തിന്റെ ജയം സഹായിച്ചേക്കാം. (ഇന്ത്യൻ വിദേശകാര്യ സർവീസിലെ മുൻ ഉദ്യോഗസ്ഥനും അംബാസഡറും നയതന്ത്രജ്ഞനുമാണു ലേഖകൻ)