ഉത്തരകൊറിയയുടെ ശക്തി എത്രത്തോളം ഉണ്ടെന്നത് ലോകത്തിനു മുന്നിൽ വെളിപ്പെടുത്തുന്നതായിരുന്നു കഴിഞ്ഞ ഞായറാഴ്ചയിലെ അണ്വായുധ മിസൈൽ പരീക്ഷണം. ഈ പരീക്ഷണത്തിന്റെ ചിത്രങ്ങളും വിഡിയോകളും വിലയിരുത്തിയുള്ള ചർച്ചകൾ ഇപ്പോഴും അമേരിക്കയിൽ തുടരുകയാണ്. പരീക്ഷണം കഴിഞ്ഞ ദിവസങ്ങൾ കഴിഞ്ഞിട്ടും അമേരിക്കൻ മാധ്യമങ്ങളൊന്നും ഉത്തരകൊറിയൻ മിസൈൽ വിഷയം വിട്ടിട്ടില്ല. കാരണം മറ്റൊന്നുമല്ല, ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മിസൈൽ പരീക്ഷണമാണ് കിം ജോങ് വിജയിച്ചിരിക്കുന്നത്.
നേരത്തെ വെളിപ്പെടുത്തിയ ചിത്രങ്ങളിലെ മിസൈലുകളിൽ നിന്ന് ഏറെ മാറ്റമുള്ളതാണ് പുതിയ മിസൈൽ. ഇതു തന്നെയാണ് അമേരിക്കയെ വേട്ടയാടുന്നതും. കിം ജോങ് ഉന്നിന്റെ കൈവശം ഇതിലും മികച്ച മിസൈലുകൾ ഉണ്ടാകുമെന്നാണ് അമേരിക്കയിലെ സാങ്കേതിക വിദഗ്ധരൊക്കെ പറയുന്നത്. മറ്റു രാജ്യങ്ങളിൽ നിന്ന് സ്വന്തമാക്കിയ ടെക്നോളജിയല്ല ഉത്തര കൊറിയ ഉപയോഗിക്കുന്നത്. അതിവേഗം ബഹുദൂരം വേഗതയിലാണ് അണ്വായുധ മിസൈൽ നിർമാണം നടക്കുന്നത്.
കഴിഞ്ഞ മാസം സൈനിക പരേഡിൽ പ്രദര്‍ശിപ്പിച്ച മിസൈൽ അല്ല ഞായറാഴ്ച പരീക്ഷിച്ചത്. ഇതിന്റെ പ്രഹരശേഷി എത്രത്തോളമുണ്ടെന്ന് ഇപ്പോഴും ആർക്കും കൃത്യമായി അറിയില്ല. മിസൈലിന്റെ വേഗമോ, ഉപയോഗിച്ചിരിക്കുന്ന നാവിഗേഷൻ സംവിധാനങ്ങളെ കുറിച്ചോ അറിഞ്ഞാൽ മാത്രമേ പ്രതിരോധ സംവിധാനങ്ങൾ ഒരുക്കാൻ സാധിക്കൂ. ഇത്തരം കാര്യങ്ങളെല്ലാം അമേരിക്കയെ ഭീതിപ്പെടുത്തുന്നുണ്ട്. മിസൈൽ പരീക്ഷണത്തിനു ശേഷം അമേരിക്ക ഉത്തരകൊറിയക്കെതിരെ കാര്യമായ പ്രസ്താവനകളോ നീക്കമോ നടത്തിയിട്ടില്ല.
ടൺ കണക്കിന് അണ്വായുധങ്ങൾ വഹിക്കാൻ ശേഷിയുള്ളതാണ് പരീക്ഷിച്ച മിസൈലെന്ന് കിം ജോങ് ഉന്നിനെ ഉദ്ധരിച്ച് ഉത്തരകൊറിയൻ വാർത്താ ഏജൻസി കെസിഎൻഎ റിപ്പോർട്ടു ചെയ്തിരുന്നു. അണ്വായുധം വഹിക്കാൻ ശേഷിയുള്ള ഹ്വാസങ്–12 മിസൈൽ പരീക്ഷണം വൻ വിജയമായിരുന്നു. 2,111.5 കിലോമീറ്റർ പരിധിയിൽ വിക്ഷേപിക്കാൻ ശേഷിയുള്ള മിസൈൽ 787 കിലോമീറ്ററാണ് കഴിഞ്ഞ ദിവസം സഞ്ചരിച്ചത്.
രാജ്യസുരക്ഷയുടെ ഭാഗമായി തന്ത്രപരമായ, സാങ്കേതിക പരീക്ഷണമാണ് നടത്തിയതെന്നും ഉത്തരകൊറിയ അറിയിച്ചു. അടുത്തിടെ വികസിപ്പിച്ചെടുത്ത പുതിയ ബാലിസ്റ്റിക് റോക്കറ്റിന്റെ പരീക്ഷണമാണ് നടന്നതെന്നാണ് കെസിഎൻഎ റിപ്പോർട്ട് ചെയ്തത്. ഉത്തരകൊറിയയെ പ്രകോപിപ്പിക്കാൻ അമേരിക്കയും സഖ്യ രാജ്യങ്ങളും ശ്രമിക്കരുത്. അമേരിക്കയും പസഫിക് മേഖലയും ആക്രമിക്കാൻ ശേഷിയുള്ള അത്യാധുനിക മിസൈൽ കൈവശമുണ്ടെന്നും ഉത്തരകൊറിയ മുന്നറിയിപ്പ് നൽകി.
ആയുധക്കാര്യത്തിൽ അടങ്ങിയിരിക്കാൻ ഉദ്ദേശ്യമില്ലെന്നു വീണ്ടും വ്യക്തമാക്കുന്നതാണ് കിം ജോങ് ഉന്നിന്റെ പുതിയ മിസൈൽ പരീക്ഷണം. ഉത്തര കൊറിയയുടെ പടിഞ്ഞാറൻ തീരത്തുനിന്ന് പ്രാദേശിക സമയം ഞായാറാഴ്ച പുലർച്ചെയായിരുന്നു വിജയകരമായ മിസൈൽ പരീക്ഷണം. മധ്യദൂര മിസൈലിന്റെ വിക്ഷേപണത്തറയിൽനിന്നു തന്നെയാണ് പുതിയ വിക്ഷേപണമെങ്കിലും മിസൈൽ പറന്ന ഉയരം വച്ചുനോക്കിയാൽ അത് ആ ഇനത്തിൽപ്പെട്ടതല്ലെന്നാണ് ദക്ഷിണ കൊറിയയിലെയും ജപ്പാനിലെയും വിദഗ്ധർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു. മൂന്നുമാസത്തിനിടെ ഉത്തര കൊറിയയുടെ അഞ്ചാമത്തെ മിസൈൽ പരീക്ഷണമാണിത്.
അമേരിക്കൻ ടെക് വിദഗ്ധരുടെ നിരീക്ഷണപ്രകാരം 4,500 കിലോമീറ്റർ പരിധിയിൽ ആക്രമണം നടത്താൻ ശേഷിയുള്ളതാണ് ഈ മിസൈൽ. ഇന്ത്യ, അമേരിക്ക, റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങൾ ഈ മിസൈലിന്റെ പരിധിയിൽ വരുമെന്ന് ചുരുക്കം. പരീക്ഷണത്തിനു മുൻപു പ്രദർശിപ്പിച്ച മിസൈൽ മഞ്ഞയും കറുപ്പും നിറം പൂശിയതായിരുന്നു. ഇതിൽ വിവരങ്ങൾ കൈമാറാൻ ശേഷിയുള്ള ആന്റിനയും ഘടിപ്പിച്ചിരുന്നു. ദൗത്യം കഴിഞ്ഞാൽ പ്രദേശത്തു നിന്നുള്ള ഡേറ്റകൾ കൈമാറാൻ ഇതിനു സാധിക്കും. ഉത്തരകൊറിയ നേരത്തെ പരീക്ഷിച്ച മിസൈലുകളിലും ഈ ആന്റിന കാണാമായിരുന്നു.