ലണ്ടൻ∙ ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉന്നിന്റെ ക്രൂരതകൾ അക്കമിട്ടു നിരത്തി, രാജ്യത്തുനിന്നു രക്ഷപ്പെട്ട യുവതി. 11 സംഗീതജ്ഞരെ പരസ്യമായി വിമാനവേധ തോക്കു കൊണ്ടു വെടിവച്ചു കൊന്നതിനു താൻ സാക്ഷിയാണെന്നു ഹീ യോൺ ലിം എന്ന ഇരുപത്തിയാറുകാരിയാണു വെളിപ്പെടുത്തിയത്. 2015ൽ അമ്മയോടൊപ്പം ദക്ഷിണ കൊറിയയിലേക്കു രക്ഷപ്പെട്ടതാണ് ലിം. അശ്ലീല ചിത്രം നിർമിച്ചുവെന്നാരോപിച്ചാണു ഗായകരെ കൊലപ്പെടുത്തിയത്.
‘അവരെ കൈകെട്ടി, ശബ്ദമുണ്ടാക്കാതിരിക്കാൻ വാമൂടിക്കെട്ടി, കറുത്ത തുണി കൊണ്ടു മുഖം മൂടി, ചാട്ടകൊണ്ടടിച്ചാണു തോക്കിനു മുന്നിൽ കൊണ്ടുവന്നത്. ശിക്ഷ നടപ്പാക്കുന്നതു കാണാൻ 10,000 പേരെ വിളിച്ചുകൂട്ടിയിരുന്നു. അക്കൂട്ടത്തിലായിരുന്നു ഞാനും. ഒന്നിനു പുറകെ ഒന്നായി പീരങ്കികൾ വെടിയുതിർത്തു. 11 പേരുടെയും ശരീരം ഛിന്നഭിന്നമായി ചിതറിത്തെറിച്ചു. ശരീരഭാഗങ്ങൾക്കു മുകളിലൂടെ പട്ടാള ടാങ്കുകൾ കയറിയിറങ്ങി. 200 അടി അടുത്തുനിന്നു കാണേണ്ടി വന്ന ആ കാഴ്ച എന്നെ രോഗിയാക്കി’ – ലിം പറയുന്നു.
സഹപാഠികളിലൊരാളെ കിം ലൈംഗിക അടിമയാക്കാൻ പിടിച്ചുകൊണ്ടു പോയപ്പോഴാണു രക്ഷപ്പെടാൻ തീരുമാനിച്ചത്. അമ്മയ്ക്കും സഹോദരനുമൊപ്പം ജീവൻ കയ്യിലെടുത്താണു രാജ്യത്തുനിന്നു കടന്നത് – ലിം കൂട്ടിച്ചേർത്തു. വധശിക്ഷകൾ നടപ്പാക്കുമ്പോൾ കാണാൻ ആളുകളെ വിളിച്ചു ചേർക്കുന്നതും അതു കഴിഞ്ഞാൽ മൃഷ്ടാന്നഭോജനം കഴിക്കുന്നതും കിമ്മിന്റെ വിനോദമാണെന്നും ലിം പറയുന്നു.