ഉത്തരകൊറിയക്കുമേല്‍ സൈനിക സമ്മര്‍ദ്ദം ശക്തമാക്കുകയെന്ന ലക്ഷ്യത്തില്‍ പോയ അമേരിക്കന്‍ പടക്കപ്പലുകളുടെ പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നിലവില്‍ ജാപ്പനീസ് നാവിക കേന്ദ്രമായ യോകോസുകയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുകയാണ് അമേരിക്കന്‍ പടക്കപ്പലായ യുഎസ്എസ് റൊണാള്‍ഡ് റീഗന്‍. പടക്കപ്പല്‍ പുറപ്പെടുന്നതിന് മുൻപ് നടത്തിയ സാധാരണ പരിശോധനയിലാണ് കുഴപ്പങ്ങള്‍ കണ്ടെത്തിയത്.
യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ അറ്റകുറ്റപ്പണികള്‍ക്ക് കയറ്റിയിരിക്കുകയാണെന്ന് സമ്മതിക്കുമ്പോഴും എന്താണ് യഥാര്‍ഥ പ്രശ്‌നമെന്നത് പുറത്തുവന്നിട്ടില്ല. അതേസമയം, പ്രശ്‌നം ഗുരുതരമല്ലെന്നാണ് അമേരിക്കന്‍ നാവികസേനാ അധികൃതര്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ അഞ്ച് മാസമായി യൊകൊസുക നാവികതാവളത്തില്‍ സൈനിക പരിശീലനത്തിലാണ് യുഎസ്എസ് റൊണാള്‍ഡ് റീഗന്‍ നയിക്കുന്ന കാരിയര്‍ സ്‌ട്രൈക്ക് ഗ്രൂപ്പ് 5.
അമേരിക്കയുടെ ഉത്തരകൊറിയയുമായുള്ള ബന്ധം കൂടുതല്‍ സങ്കീര്‍ണ്ണമായ ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. മിസൈല്‍ പരീക്ഷണത്തിനൊപ്പം ആണവപദ്ധതിയും ഉത്തരകൊറിയക്കെതിരായ അമേരിക്കന്‍ നീക്കത്തിന് വേഗം കൂട്ടുന്നു. ഉത്തരകൊറിയന്‍ വിഷയത്തില്‍ ക്ഷമയുടെ കാലം കഴിഞ്ഞെന്നാണ് ട്രംപ് പറഞ്ഞത്. കഴിഞ്ഞ ഏപ്രിലില്‍ കപ്പല്‍ പട ഉത്തരകൊറിയയെ ലക്ഷ്യമാക്കി പോകുന്നുവെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു.