ജർമനിയിലെ ഫ്രാങ്ക്ഫുർട്ട് വിമാനത്താവളത്തിൽ ഇന്ത്യൻ യുവതി വീണ്ടും അപമാനിക്കപ്പെട്ടതായി പരാതി. സുരക്ഷാ പരിശോധനയുടെ ഭാഗമായി ഇന്ത്യൻ യുവതിയോട് വസ്ത്രമഴിക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായാണ് ആക്ഷേപം. ഇക്കഴിഞ്ഞ മാർച്ച് 29ന് ബെംഗളൂരുവിൽനിന്ന് ഐസ്‌ലൻഡിലേക്കു പോയ മുപ്പതുകാരിയായ ശ്രുതി ബാസപ്പ എന്ന യുവതിക്കാണ് നാലു വയസുകാരിയായ മകളുടെ മുന്നിൽ ഈ ദുരനുഭവം ഉണ്ടായത്. ഒടുവിൽ ഐസ്‌ലൻഡ് പൗരനായ ഇവരുടെ ഭർത്താവ് പ്രശ്നത്തിൽ ഇടപെട്ടതോടെയാണ് സുരക്ഷാ ഉദ്യോഗസ്ഥർ നിലപാടു മയപ്പെടുത്തിയത്.
തനിക്കുണ്ടായ ദുരനുഭവം തുറന്നുപറഞ്ഞ് യുവതി ഫെയ്സ്ബുക്കിൽ കുറിപ്പു പോസ്റ്റ് ചെയ്തതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. തനിക്കുണ്ടായത് വംശീയ അധിക്ഷേപമാണെന്ന് യുവതി ആരോപിച്ചു. സുരക്ഷാ പരിശോധന പൂർത്തിയാക്കിയ ശേഷമാണ് സംശയാലുക്കളായ ചില ഉദ്യോഗസ്ഥർ വസ്ത്രം അഴിക്കാൻ ആവശ്യപ്പെട്ടതെന്നാണ് ശ്രുതിയുടെ ആരോപണം. എന്തു തരത്തിലുമുള്ള പരിശോധനയ്ക്കും താൻ തയാറാണെന്നും രണ്ടാഴ്ച മുൻപ് ഒരു സർജറി കഴിഞ്ഞതിനാൽ വസ്ത്രമഴിച്ചുള്ള പരിശോധന ഒഴിവാക്കണമെന്ന് യുവതി ആവശ്യപ്പെട്ടു. സർജറിയുടെ രേഖകളും ഉദ്യോഗസ്ഥരെ കാണിച്ചു.
എന്നാൽ, യുവതിയുടെ ആവശ്യം തള്ളിയ സുരക്ഷാ ഉദ്യോഗസ്ഥർ വസ്ത്രമഴിച്ചുള്ള പരിശോധന കൂടിയേ തീരൂ എന്നു ശഠിക്കുകയായിരുന്നു. ആറു വർഷം യൂറോപ്പിൽ ജീവിച്ച വ്യക്തിയായിട്ടും തനിക്കെതിരെ അവർ ഇത്തരമൊരു നിലപാടു സ്വീകരിച്ചത് വംശീയാധിക്ഷേപത്തിന്റെ ഭാഗമാണെന്ന് ശ്രുതി ചൂണ്ടിക്കാട്ടി. തുടർന്ന് ഭർത്താവിനെ വിളിച്ചുവരുത്താൻ ഇവർ ആവശ്യപ്പെട്ടു. ഐസ്‍ലൻഡ് പൗരനായ ഭർത്താവിനെ കണ്ടതോടെ ഉദ്യോഗസ്ഥർ നിലപാട് മയപ്പെടുത്തിയെന്നും വസ്ത്രമഴിച്ചുള്ള പരിശോധനയിൽനിന്ന് പിൻമാറിയെന്നും യുവതി വെളിപ്പെടുത്തി.
ഇതേ വിമാനത്താവളത്തിൽ ഇന്ത്യൻ വംശജയെ സുരക്ഷാ ഉദ്യോഗസ്ഥർ അപമാനിച്ചതായി ഏതാനും ആഴ്ചകൾക്കു മുൻപും പരാതി ഉയർന്നിരുന്നു. വിമാനത്താവളത്തിലെ സുരക്ഷാ വിഭാഗത്തിനെതിരെ രണ്ടു കുട്ടികളുടെ മാതാവായ സിംഗപ്പൂർ സ്വദേശി ഗായത്രി ബോസ് (33) പരാതി നൽകുകയും ചെയ്തു. ഒപ്പം കുട്ടികളില്ലാതെ യാത്രയ്ക്കെത്തിയ ഗായത്രിയുടെ ബാഗിൽ ബ്രെസ്റ്റ് പമ്പ് കണ്ടതിനെ തുടർന്ന് മുലയൂട്ടുന്ന അമ്മയാണെന്നു തെളിയിക്കാൻ സുരക്ഷാ വിഭാഗം ആവശ്യപ്പെടുകയായിരുന്നു. പാസ്പോർട്ട് പിടിച്ചുവച്ചശേഷം പൊലീസ് ഉദ്യോഗസ്ഥ ഇവരെ ഒരു മുറിയിലേക്കു കൊണ്ടുപോയെന്നും മുലപ്പാലുണ്ടെന്നു തെളിയിക്കാൻ നിർബന്ധിച്ചെന്നും ജർമൻ പൊലീസിനു നൽകിയ പരാതിയിൽ യുവതി ആരോപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ സംഭവവികാസം.