ദക്ഷിണ ചൈന കടലിൽ റോന്ത് ചുറ്റാൻ അമേരിക്കൻ നാവികസേനയ്ക്ക് പ്രസിഡന്റ് കൂടുതൽ സ്വാതന്ത്ര്യം അനുവദിച്ചു. ചൈനയുടെ നിയന്ത്രണത്തിലുള്ള കൃത്രിമ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന ഭാഗങ്ങളിലും യുഎസ് സേനയ്ക്ക് നിരീക്ഷണം നടത്താം. ട്രംപിന്റെ പുതിയ നീക്കം ചൈന-അമേരിക്ക ബന്ധത്തെയും പ്രാദേശിക സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചുമുള്ള അനിശ്ചിതത്വങ്ങൾ വർധിപ്പിക്കുമെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ദക്ഷിണ കടലിൽ റോന്ത് ചുറ്റാൻ കൂടുതൽ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കഴിഞ്ഞ ഏപ്രിലിലാണ് പ്രതിരോധ സെക്രട്ടറി ജിം മിറ്റ്സ് വൈറ്റ്ഹൈസിനെ സമീപിച്ചത്. ഒരു വർഷം റോന്ത് ചുറ്റാൻ വേണ്ട കാര്യങ്ങളാണ് സമർപ്പിച്ചിരുന്നത്. വർഷങ്ങളായി ചൈന സമ്പൂർണ അവകാശം ഉന്നയിച്ചുവരുന്ന പ്രദേശമാണ് ഏറെ തന്ത്രപ്രധാനമായ ദക്ഷിണ ചൈനാക്കടൽ. പ്രകൃതി വിഭവങ്ങളുടെ ധാരാളിത്തം കൊണ്ടും അനുഗ്രഹീമാണ് ഈ പ്രദേശം. വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ്, ബ്രൂണെ, തായ്‍വാൻ തുടങ്ങിയ രാജ്യങ്ങളും ഇതേ പ്രദേശത്തിനുമേൽ അവകാശവാദമുന്നയിച്ച് രംഗത്തുണ്ട്.
തർക്കം വകവയ്ക്കാതെ ഈ മേഖലയിൽ നിർമാണ പ്രവർത്തനങ്ങള്‍ നടത്തുന്നതിനെ ശക്തിയുക്തം എതിർക്കുന്ന രാജ്യങ്ങളാണ് യുഎസും ഇന്ത്യയും. ഇവിടെ ചൈന നിർമിച്ചിരിക്കുന്ന കൃത്രിമ ദ്വീപിനു സമീപത്തേക്ക് അടുത്തിടെ യുഎസ് അവരുടെ യുദ്ധക്കപ്പൽ അയച്ചത് സംഘർഷത്തിന് കാരണമായിരുന്നു.