ഇരട്ടകളായാണ് അവർ പിറന്നത്. ഒന്നിച്ചു വളരാനാണ് ഒന്നിച്ചു ജനിച്ചതെങ്കിലും വിധി മറിച്ചായിരുന്നു. ഓർമവയ്ക്കും മുൻപേ മൈലുകൾക്കപ്പുറത്തേക്ക് അവർ പറിച്ചുനടപ്പെട്ടു. ഒരു കൂടെപ്പിറപ്പ് ജീവിച്ചിരിപ്പുണ്ടെന്നുപോലും അറിയാതെ ഇരുവരും വളർന്നു. ഒടുവിൽ ഒരു ദശാബ്ദത്തിനു ശേഷം ആകസ്മികമായ കൂടിക്കാഴ്ച. അവർണനീയമായ വൈകാരികതയും സ്നേഹവാത്സല്യവും നിറഞ്ഞ ആ കൂടിച്ചേരലിന്റെ കഥ ഇങ്ങനെ;
ഗ്രേസ് റെയിൻസ്ബെറിയും ഓഡ്രി ഡോറിങ്ങും ഇരട്ടകളായാണു ജനിച്ചത്. ചൈനക്കാരായിരുന്നു ഇരുവരും. ജനനശേഷം ഇരുവരും എങ്ങനെയോ ഒരു ഓർഫനേജിൽ എത്തി. അവിടെനിന്ന് രണ്ടു കുടുംബങ്ങൾ ഇവരെ ദത്തെടുത്തു. അമേരിക്കയിലുള്ള കുടുംബങ്ങളാണ് ഇരുവരേയും ദത്തെടുത്തത്. ഇരട്ട കുട്ടികളാണെന്ന കാര്യമോ തന്റെ കുട്ടിക്കൊപ്പം ജനിച്ചയാൾ ജീവിച്ചിരിപ്പുണ്ടെന്നതോ ദത്തെടുത്ത മാതാപിതാക്കൾക്ക് അറിയില്ലായിരുന്നു. ഗ്രേസ് വാഷിങ്ടണിലെ റിച്‌ലാൻഡിലും ഓഡ്രി വാഷിങ്ടണിൽനിന്ന് 1500 മൈൽ അകലെയുള്ള വിസ്കോസിനിലെ വാവുസുവിലുമുള്ള കുടുംബങ്ങളിൽ വളർന്നു.
കഴിഞ്ഞ ഡിസംബറിലാണ് ഇരുവരും കൂടിച്ചേരുന്നതിന് ഇടയായ ആകസ്മിക സംഭവം. ഓഡ്രിയുടെ അമ്മ ഒരു ചിത്രം കണ്ടു. ഇവരുെട ചൈനക്കാരിയായ യഥാർഥ അമ്മയ്ക്കൊപ്പം ഇരുവരും ഇരിക്കുന്ന ചിത്രം. ഇരട്ടക്കുട്ടികളാണെന്നു മനസിലായതോടെ മറ്റേയാളെ കണ്ടെത്താൻ ഓഡ്രിന്റെ അമ്മ ശ്രമം തുടങ്ങി. ഒടുവിൽ കണ്ടെത്തുകയായിരുന്നു.
ഈ ക്രിസ്മസിന് തനിക്ക് ഒരു സഹോദരിയെ കൂട്ടുകാരിയായി വേണമെന്ന് ഓഡ്രിൻ അമ്മയോടു പറഞ്ഞു. തന്റെ സ്വന്തം സഹോദരിയെ കണ്ടെത്തിയ കാര്യം അതുവരെ അമ്മ ഓഡ്രിയെ അറിയിച്ചിരുന്നില്ല. ക്രിസ്മസ് സമ്മാനമായി സഹോദരിയുടെ ചിത്രം ഓഡ്രിയെ കാണിച്ചു. സന്തോഷം കൊണ്ട് അവൾ തുള്ളിച്ചാടി.
കുട്ടികൾ ഇരുവരും ഫേസ്ടൈമിലൂടെ സംസാരിച്ചു. ഒടുവിൽ കഴിഞ്ഞ ചൊവ്വാഴ്ച കൂടിക്കാഴ്ചയും. കാഴ്ചയിൽ കാര്യമായ ഒരു വ്യത്യാസവും ഇരുവരും തമ്മിലില്ല. ഇരുവരും കണ്ണട ധരിക്കുന്നു. ഹെയർസ്റ്റൈലും നിറവും തുടങ്ങി എല്ലാം ഒരുപോലെ.
എബിസി ന്യൂസ് എന്ന അമേരിക്കൻ ടിവി ചാനലിലൂടെ കഴിഞ്ഞ ചൊവ്വാഴ്ച ഇരുവരുടേയും കൂടിക്കാഴ്ച ലോകം കണ്ടു. ആദ്യമായി പരസ്പരം കണ്ട ഇവരുടെ സന്തോഷം കാഴ്ചക്കാരുടെ കണ്ണു നിറച്ചു.