ഹാർവി വെള്ളപ്പൊക്കത്തിൽ ജീവൻ പൊലിയും മുമ്പ് അവസാനമായി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യപ്പെട്ട പതിനാറുകാരിയുടെ അവസാന ഫേസ്‌ബുക്ക് പോസ്റ്റ് വേദനയാകുന്നു. ''ഉറക്കമില്ലായ്മയും ആശങ്കയും, ഈ സമയം പെട്ടന്നു കടന്നു പോയിരുന്നെങ്കിൽ '' എന്നു പറഞ്ഞ് ഡേവി സാൽവിദർ എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിൽ തന്റെ ആശങ്ക പങ്കു വച്ചത്. ഒപ്പം ഡേവിയുടെ സെൽഫിയും ഉണ്ടായിരുന്നു. എന്നാൽ ഡേവിയുടെ പ്രതീക്ഷകൾക്കും ആശങ്കകൾക്കും അധികം ആയുസ്സുണ്ടായിരുന്നില്ല, ഒപ്പം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനുള്ള കരുത്തും.
പോസ്റ്റ് ഇട്ട് അധികം വൈകാതെ തന്നെ ശക്തിയായ വെള്ളപ്പൊക്കത്തിൽപ്പെട്ടു ഡേവിയുടെ കുടുംബം ഈ ലോകത്തോടു വിട പറഞ്ഞു. ഡേവി , സഹോദരങ്ങളായ 14 വയസ്സുള്ള ഡൊമിനിക്, 8 വയസ്സുള്ള സേവ്യർ , ആറു വയസ്സുള്ള ഡെയ്‌സി എന്നിവരാണ് കൊല്ലപ്പെട്ടത്. വെള്ളപ്പൊക്കത്തിൽ ഇവരുടെ അപ്പൂപ്പനും അമ്മൂമ്മയും നേരത്തെ മരണപ്പെട്ടിരുന്നു. വെള്ളപ്പൊക്കം രൂക്ഷമായപ്പോൾ, തങ്ങളുടെ അമ്മാവന്റെ വാനിൽ കയറി രക്ഷപ്പെടാൻ ഈ കുടുംബം ശ്രമിച്ചിരുന്നു എങ്കിലും, ശക്തമായ ഒഴുക്കിൽപ്പെട്ട് ആ ശ്രമം വിഫലമാകുകയായിരുന്നു.
വഴിമധ്യേ , ഒരു പാലത്തിൽ നിന്നുമാണ് വാൻ ശക്തമായ ഒഴുക്കിൽപെട്ടത്. ഡേവിയുടെ അമ്മയുടെ അമ്മ വിർജീനിയ മാത്രം അപകടത്തിൽ നിന്നും രക്ഷപ്പെട്ടു . ഫേസ്‌ബുക്കിൽ ഡേവി ഇട്ട പോസ്റ്റിനു കീഴിൽ ഇപ്പോൾ അനുശോചനങ്ങളുടെ പ്രവാഹമാണ്. പലതരം ഫേസ്‌ബുക്ക് പോസ്റ്റുകളും വൈറലാകാറുണ്ടെങ്കിലും ഇത്രയധികം വേദന സമ്മാനിച്ചുകൊണ്ട് ഒരു പോസ്റ്റ് വൈറലാകുന്നത് കണ്ടു നിശബ്ദമായി നോക്കി നിൽക്കാനേ സാൽവിദർ കുടുംബത്തിന്റെ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും കഴിയുന്നുള്ളൂ