രണ്ടര വർഷം മുൻപ് ബൊക്കോ ഹറം ഭീകരർ തട്ടിക്കൊണ്ടുപോയ ചിബോക് സ്കൂൾ പെൺകുട്ടികളിൽ 83 പേരെക്കൂടി മോചിപ്പിക്കാൻ നൈജീരിയൻ സർക്കാർ കൂടിയാലോചനകൾ ആരംഭിച്ചു. എന്നാൽ, ഭീകരസംഘത്തെ വിട്ടുപോരാൻ നൂറോളം പെൺകുട്ടികൾ വിമുഖത പ്രകടിപ്പിച്ചതായാണു വിവരം.
തടവുജീവിതം അവരെ ഭീകരരോട് അടുപ്പിച്ചതാകാം കാരണമെന്നു പറയപ്പെടുന്നു. തിരികെവന്നാൽ സമൂഹം എങ്ങനെ സ്വീകരിക്കുമെന്ന ആശങ്കയാവാം. ഭീകരർ ഇവരെ ഭീഷണിപ്പെടുത്തി വിവാഹം ചെയ്തിരുന്നു. പലർക്കും കുട്ടികളുമുണ്ട്.
സർക്കാരും ഭീകരരും തമ്മിൽ നടന്ന ചർച്ചകളിൽ 21 പെൺകുട്ടികളെ കഴിഞ്ഞയാഴ്ച വിട്ടയച്ചിരുന്നു. ഇവരെ വിദേശത്തുവിട്ടു പഠിപ്പിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. ഇവർ നൈജീരിയയിൽ താമസിച്ചാൽ സാമൂഹിക വിവേചനം നേരിടേണ്ടിവന്നേക്കാമെന്നതിനാലാണിത്.
വടക്കുകിഴക്കൻ ചിബോക്കിൽനിന്നു 2014 ഏപ്രിലിൽ 276 സ്കൂൾ കുട്ടികളെയാണു ഭീകരർ തട്ടിക്കൊണ്ടുപോയത്.