ലണ്ടൻ: ബ്രിട്ടണിൽ കേംബ്രിഡ്ജ്ഷെയറിലെ ഹണ്ടിംങ്ടണിലുള്ള ഹാമർടൺ മൃഗശാലയിൽ ജീവനക്കാരിയായ യുവതിയെ കടുവ കടിച്ചുകൊന്നു. വന്യമൃഗങ്ങളെ പരിചരിച്ച് അവർക്കൊപ്പം സമയം ചെലവിഴിക്കാൻ മൃഗശാലയിൽ ജോലി തിരഞ്ഞെടുത്ത റോസ കിംങ് എന്ന യുവതിയാണ് (33) അപ്രതീക്ഷിതമായി കടുവയുടെ ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. ഇന്നലെ രാവിലെ 11.15നായിരുന്നു ദാരുണമായ ഈ ദുരന്തം.
മറ്റൊരു ജീവനക്കാരൻ അബദ്ധത്തിൽ കൂട്ടിൽ കുടുങ്ങിയതറിഞ്ഞ് അയാളെ രക്ഷിക്കാൻ കൂട്ടിൽ കയറിയ റോസയെ കടുവ പെട്ടെന്ന് പ്രകോപിതനായി ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. എന്നാൽ എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് ഇനിയും ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അലറിക്കരഞ്ഞ യുവതിയെ സഹപ്രവർത്തകർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും അതിനുമുമ്പേ അവർക്ക് മാരകമായ മുറിവുകളും ക്ഷതങ്ങളും ഏറ്റിരുന്നു. നൂറിലേറെപ്പോർ കാഴ്ചക്കാരായി മൃഗശാലയിൽ ഉണ്ടായിരുന്ന സമയത്താണ് സംഭവം. ഭയചകിതരായി അലമുറയിട്ട ഇവരെ മറ്റു ജീവനക്കാർ സമചിത്തതയോടെ പുറത്തിറക്കി. മൃഗശാല അടച്ചു. ഇതിനിടെ കടുവയുടെ ശ്രദ്ധതിരിക്കാൻ ചിലർ ബഹളംവച്ചതും കല്ലുകളും മറ്റും വലിച്ചെറിഞ്ഞതും ആക്രമണകാരിയായ വെള്ളക്കടുവയെ കൂടുതൽ പ്രകോപിതനാക്കി.
ഒടുവിൽ പൊലീസും മൃഗശാലാ ജീവനക്കാരും ഇറച്ചിക്കഷണവും മറ്റും കാട്ടി കടുവയുടെ ശ്രദ്ധതിരിക്കാൻ ശ്രമിച്ചെങ്കിലും ഇതിനോടകം റോസ മരിച്ചുകഴിഞ്ഞിരുന്നു. മൃഗങ്ങളെ ജീവനുതുല്യം സ്നേഹിച്ചിരുന്ന റോസ ഇടഞ്ഞുനിൽക്കുന്ന കടുവകളുടെയും ചീറ്റകളുടെയും എല്ലാം വാസസ്ഥലത്ത് ധൈര്യസമേതം കടന്നുചെന്ന് അവയെ മെരുക്കാൻ ധൈര്യം കാണിച്ചിരുന്നു. ഈ സാഹസികതയാണ് ഒടുവിൽ അവരുടെ ജീവനെടുത്തത്.
1990ൽ പ്രവർത്തനമാരംഭിച്ചതാണ് 25 ഏക്കറിലേറെയുള്ള വിശാലമായ ഹാമർടൺ പാർക്ക്. മലേഷ്യൻ , ബംഗാൾ കടുവകളുടെയും ചീറ്റകളുടെയും സാന്നിധ്യമാണ് ഈ മൃഗശാലയുടെ പ്രത്യേകത.