അണ്വായുധ പരീക്ഷണങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന് ഉത്തരകൊറിയ വീണ്ടും വ്യക്തമാക്കിയതോടെ അമേരിക്കൻ സേനയുടെ സന്നാഹങ്ങൾ തുടരുകയാണ്. സിഎൻഎൻ ചാനലിനു നൽകിയ അഭിമുഖത്തിലും ആണവ പരീക്ഷണങ്ങളിൽ നിന്ന് വിട്ടുനില്‍ക്കില്ലെന്നാണ് ഉത്തരകൊറിയയുടെ വക്താവ് അറിയിച്ചത്. ഇതോടെ യുദ്ധക്കപ്പലുകളും മിസൈലുകളും സജ്ജമാക്കുന്നതിന്റെ തിരക്കിലാണ് അമേരിക്കൻ സേന.
അമേരിക്കൻ നാവികസേനയുടെ അഭ്യാസപ്രകടത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസം ദക്ഷിണ പസഫിക്കിൽ ഭൂഖണ്ഡാന്തര മിസൈൽ (ഐസിബിഎം) പരീക്ഷിച്ചു. നാലായിരം മൈൽ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലാണ് പരീക്ഷിച്ചത്. കലിഫോർണിയയിൽ നിന്നു വിക്ഷേപിച്ച മിസൈൽ പതിച്ചത് ദക്ഷിണ പസഫിക്കിലാണ്. യുഎസ് വ്യോമസേനയാണ് പരീക്ഷണം നടത്തിയത്. എന്നാൽ ഏതു വിഭാഗത്തിലുള്ള മിസൈലാണ് വിക്ഷേപിച്ചതെന്ന് ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
അണ്വായുധം വഹിക്കാൻ ശേഷിയുള്ള മിസൈൽ ആയുധം ഘടിപ്പിക്കാതെയാണ് പരീക്ഷണം നടത്തിയത്. LGM-30 മിനുറ്റ്മാൻ എന്ന മിസൈലാണ് പരീക്ഷിച്ചതെന്നും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഈ പരീക്ഷണം മാസങ്ങൾക്കു മുൻപെ തീരുമാനിച്ചതാണെന്നും നിലവിലെ പ്രശ്നങ്ങളുമായി ബന്ധമില്ലെന്നും യുഎസ് വ്യോമസേന വക്താവ് അറിയിച്ചു. ഈ പരീക്ഷണം ഉപേക്ഷിച്ചിരുന്നു എങ്കിൽ അത് മറ്റൊരു വലിയ വാർത്തയാകുമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു. അമേരിക്കൻ വ്യോമസേനയുടെ കൈവശം 450 മിനുറ്റ്മാൻ 3 മിസൈലുകളുണ്ട്.