ജനീവ ∙ ആൽപ്സിലെ പുൽമേട്ടിൽ മേഞ്ഞിരുന്ന പശുക്കളെ കറക്കാൻ 1942 ഓഗസ്റ്റ് 15നു മലകയറിയതാണു മർസലിൻ ഡുമോലിൻ–ഫ്രാൻസീൻ ദമ്പതികൾ. പിന്നീട് അവരെ ആരും കണ്ടിട്ടില്ല. എഴുപത്തിയഞ്ചു വർഷത്തിനു ശേഷം ആൽപ്സ് പർവതനിരകളിലെ വലേയ്സ് മേഖലയിൽ 8600 അടി ഉയരത്തിൽ മഞ്ഞിൽപുതഞ്ഞ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തി.
പതിറ്റാണ്ടുകൾക്കു ശേഷവും മൃതദേഹത്തിനോ വസ്ത്രങ്ങൾക്കോ കൈവശമുണ്ടായിരുന്ന സാധനങ്ങൾക്കോ കാര്യമായ കുഴപ്പമില്ല. അന്നു മലകയറുന്നതിനിടെ ഇരുവരും മഞ്ഞുപാളികൾക്കിടയിലെ വിള്ളലിൽ വീണുപോയതാണെന്നു കരുതുന്നു.
തുകൽപ്പണിക്കാരനായിരുന്നു മർസലിൻ; ഫ്രാൻസീൻ അധ്യാപികയും. രണ്ടു പെൺകുട്ടികൾ ഉൾപ്പെടെ ഏഴു മക്കളായിരുന്നു ഇവർക്ക്. മാതാപിതാക്കളെ കാണാതായതോടെ ഇവരെ ബന്ധുക്കൾ ഏറ്റെടുത്തു വളർത്തി. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനു ശേഷം വന്ന വാർത്ത മനസ്സിനെ ശാന്തമാക്കുന്നതായി ദമ്പതികളുടെ ഇളയമകൾ 79 വയസ്സുള്ള ഉഡ്രി ഡുമോലിൻ പറഞ്ഞു. ഇക്കാലമത്രയും എന്തെങ്കിലും വിവരത്തിനായി കാത്തിരിക്കുകയായിരുന്നു. ഇതിനിടെ സഹോദരങ്ങൾ പല ബന്ധുക്കളുടെ കൂടെ വളർന്നതിനാൽ തമ്മിൽപോലും അറിയാതെയായെന്ന് ഉഡ്രി പറഞ്ഞു.
രണ്ടാം ലോകയുദ്ധകാലത്തെ വസ്ത്രധാരണ രീതികളുമായി ഒരു പുരുഷന്റെയും സ്ത്രീയുടെയും മൃതദേഹം കണ്ടെത്തിയതായി വലേയ്സ് പൊലീസ് അറിയിച്ചു. ഡിഎൻഎ പരിശോധന നടത്തി മൃതദേഹം മർസലിൻ – ഫ്രാൻസീൻ ദമ്പതികളുടെയാണെന്ന് ഉറപ്പാക്കും.
Advertisement