മതപരമായ ചട്ടങ്ങൾ ലംഘിച്ചതിന് ഇന്തോനീഷ്യയിൽ യുവതിക്ക് പരസ്യമായി ചൂരലടി ശിക്ഷ. പുരുഷ സുഹൃത്തുമായി അടുത്തിടപഴകിയ കുറ്റത്തിനാണ് 23 തവണ ചൂരൽ കൊണ്ട് യുവതിയെ അടിച്ചത്. ശരിയത്ത് നിയമം നിലനിൽക്കുന്ന ആച്ചേ പ്രവിശ്യയിൽ കഴിഞ്ഞ ദിവസം നടന്ന പരസ്യ വിചാരണയിൽ 13 പേരെയാണ് സമാന രീതിയിൽ ശിക്ഷിച്ചത്. കുറ്റങ്ങളുടെ തീവ്രതയനുസരിച്ച് ഒൻപത് മുതൽ 25 അടിവരെ ഓരോരുത്തർക്കും നൽകി. ഇന്തോനീഷ്യയിലെ പ്രമുഖ വാർത്താ ഏജൻസിയായ അന്റാരയാണ് സ്ത്രീകളെ ശിക്ഷിക്കുന്ന ചിത്രങ്ങളും വാർത്തയും പുറത്തുവിട്ടത്.
21 നും 30 നും ഇടയിൽ പ്രായമുള്ള 13 പേരെയാണ് ശിക്ഷിച്ചത്. ഇതിൽ ഏഴു പുരുഷന്മാരും ആറു സ്ത്രീകളുമുണ്ട്. ചൂതാട്ടം, മദ്യപാനം, സ്വർഗാനുരാഗം എന്നീ കുറ്റങ്ങളിലാണ് ചിലർക്ക് ശിക്ഷ ലഭിച്ചത്. അവിവാഹിതരായ സ്ത്രീയും പുരുഷനും പരസ്പരം ആലിംഗനം ചെയ്തു, ചുംബിച്ചു എന്നീ കുറ്റങ്ങൾക്കാണ് ആറുപേരെ ശിക്ഷിച്ചത്. ഗർഭിണിയായതിനാൽ 22 കാരിയുടെ ശിക്ഷ മാറ്റിവച്ചു. പ്രസവശേഷം യുവതിയുടെ ശിക്ഷ നടപ്പിലാക്കുമെന്ന് ആച്ചെ ഡപ്യൂട്ടി മേയർ സെയ്നാൽ ആരിഫിൻ അറിയിച്ചു.
ആച്ചേയിലെ ജനങ്ങൾ ശരിയത്ത് നിയമപ്രകാരം ജീവിക്കാൻ ബാധ്യസ്ഥരാണ്. ഭാവിയിൽ ആരും നിയമം ലംഘിക്കാതിരിക്കാനാണ് ഇപ്പോൾ ശിക്ഷ നടപ്പിലാക്കിയതെന്നും ആരിഫിൻ പറഞ്ഞു.