കാറ്റലോണിയൻ വോട്ടെടുപ്പാണ് ഇപ്പോൾ ലോകത്തെ പ്രധാന ചർച്ചാ വിഷയം. ഇൗ തിരഞ്ഞെടുപ്പിനെ സ്പെയിൻ ഭരണകൂടം അടിച്ചമർത്തിയതിനെതിരെ ലോകമെമ്പാടും പ്രതിഷേധമിരമ്പുകയാണ്. അതിനിടെ കാറ്റലോണിയയുടെ സ്വകാര്യ അഹങ്കാരമായ ബാഴ്സലോണ ക്ലബിന്റെ സ്പാനിഷ് താരം പിക്വെ തന്റെ നിലപാട് തുറന്ന് പറഞ്ഞത് ഫുട്ബോൾ ലോകത്ത് ചർച്ചയായി.
എന്നത്തേക്കാളുമേറെ ഒരു കറ്റാലനാണെന്ന വികാരം ഇന്ന് തന്റെ ഉള്ളിൽ ഇരച്ചു പൊന്തുന്നുവെന്നാണ് ജെറാഡ് പിക്വെ പറഞ്ഞത്. പ്രതിഷേധക്കാർക്ക് െഎക്യദാർഡ്യം പ്രഖ്യാപിച്ച് ബാർസ അടച്ചിട്ട സ്റ്റേഡിയത്തിൽ മൽസരം നടത്തിയ ശേഷമാണ് ക്ലബിന്റെ ഔദ്യോഗിക പേജിൽ താരത്തിന്റെ വാക്കുകൾ പ്രത്യക്ഷപ്പെട്ടത്.
'' ഞാൻ ഒരു കറ്റാലനാണ്. കാറ്റലോണിയക്കാരുടെ സ്വഭാവത്തിൽ അഭിമാനിക്കുന്നു. വോട്ട് ചെയ്യുകയെന്നത് അവകാശമാണ്. ഈ തെരഞ്ഞെടുപ്പിനെ അനുകൂലിക്കുന്നു''– പിക്വെ പറഞ്ഞു.
ലാസ് പാൽമാസുമായുള്ള കളി ക്ലബ് റദ്ദാക്കാനുള്ള തീരുമാനത്തിലായിരുന്നുവെന്നും കളിക്കാർ വാദിച്ചതിനെ തുടർന്ന് മൽസരം നടത്താൻ തയ്യാറാകുകയായിരുന്നുവെന്നും പിക്വെ.
തന്റെ കാഴ്ചപ്പാട് പ്രശ്നങ്ങളുണ്ടാക്കുമെങ്കിൽ ദേശീയ ടീമിൽ നിന്ന് പിന്മാറാനും ഒരുക്കമാണെന്ന് ഈ സെൻട്രൽ ഡിഫൻഡർ പറയുന്നു. താൻ കരുതുന്നത് ദേശീയ ടീമിൽ തുടരാനാകുമെന്നാണ്. കാരണം ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭൂരിഭാഗവും കാറ്റലോണിയൻ പ്രതിഷേധത്തെ നേരിട്ട രീതി തെറ്റാണെന്നു കരുതുന്നു. പക്ഷേ, ബോർഡിന് താനൊരു പ്രശ്നമായി തോന്നുകയാണെങ്കിൽ 2018 ന് മുമ്പു തന്നെ ദേശീയ ടീമിൽ നിന്ന് പിന്മാറുമെന്ന് പിക്വെ പറഞ്ഞു.