പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവുമടുത്ത ഉപദേശകനാണു കേന്ദ്രധനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ അരുൺ ജയ്റ്റ്ലി. കഴിഞ്ഞമാസത്തെ വാഷിങ്ടൻ സന്ദർശനത്തോടെ അദ്ദേഹത്തിനു ട്രംപ് ഭരണകൂടത്തിന്റെ മുൻഗണനകൾ സംബന്ധിച്ചു നേരിട്ടു ബോധ്യമുണ്ടായി. സുരക്ഷാസാമ്പത്തിക കാര്യ കാബിനറ്റ് സമിതിയുടെ മുഖ്യ അംഗം കൂടിയായ ജയ്റ്റ്ലി വാഷിങ്ടനിൽനിന്നു മടങ്ങിയതു ട്രംപ് ഭരണകൂടം ഇന്ത്യയിൽനിന്നു പ്രതീക്ഷിക്കുന്ന കാര്യങ്ങളുടെ പട്ടികയുമായാണ്. വാഷിങ്ടൻ സന്ദർശനത്തിനിടെ, യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ജയ്റ്റ്ലിയെ കൂടിക്കാഴ്ചയ്ക്കു ക്ഷണിച്ചേക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നെങ്കിലും അതുണ്ടായില്ല. അടൽ ബിഹാരി വാജ്‌പേയ് ഭരണകാലത്തു വിദേശകാര്യമന്ത്രിയായിരുന്ന ജസ്‌വന്ത് സിങ് യുഎസ് സന്ദർശിച്ചപ്പോൾ, അന്നത്തെ പ്രസിഡന്റ് ജോർജ് ഡബ്ല്യു.ബുഷ് മുൻകൂട്ടി നിശ്ചയിക്കാതെ നടത്തിയ കൂടിക്കാഴ്ചയാണ് ഇന്ത്യ–യുഎസ് ആണവക്കരാറിന്റെ ചർച്ചകൾക്കു തുടക്കമിട്ടത്.
ജനുവരി 20നു പുതിയ യുഎസ് പ്രസിഡന്റ് സ്ഥാനമേറ്റശേഷം ആഭ്യന്തര രാജ്യാന്തര തലങ്ങളിൽ മറ്റു മുൻഗണനകളായിരുന്നു. ഇന്ത്യയിലേക്കു പുതിയ അംബാസഡറെ പോലും പ്രസിഡന്റ് നിയോഗിച്ചില്ല. എന്നാൽ, അടുത്തമാസം ഇതാദ്യമായി മുഖാമുഖ ചർച്ചയ്ക്കു നരേന്ദ്രമോദിയെ വാഷിങ്ടനിലേക്കു ട്രംപ് ക്ഷണിച്ചിരിക്കുന്നു. ട്രംപിന്റെ ആദ്യ 100 ദിവസത്തിനിടെ ഇന്ത്യയ്ക്കെതിരായ നയപരമായ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെന്നാണു വിദേശമന്ത്രാലയത്തിന്റെ വിലയിരുത്തൽ. എച്ച്1ബി വീസ നിയന്ത്രണം സംബന്ധിച്ച ഉത്തരവിൽ പോലും ഇന്ത്യയിൽനിന്നുള്ള വിദഗ്ധർക്കു വിലക്കില്ല. പകരം വർഷങ്ങളായി ഈ വീസ സംവിധാനത്തിലെ ദുരുപയോഗത്തിനാണ് അവസാനമിട്ടത്.
ആവശ്യമായതിലും കൂടുതൽ അപേക്ഷകൾ നൽകാറുണ്ടായിരുന്ന ഇന്ത്യൻ കമ്പനികൾ വീസാ സൗകര്യങ്ങൾ ദുരുപയോഗം ചെയ്തുവെന്നാണ് ഇമിഗ്രേഷൻ അധികൃതർ പറയുന്നത്. ഇത്തരത്തിൽ യുഎസ് വിമർശനം ഏറ്റുവാങ്ങിയ കമ്പനികളൊന്ന‍് ഇൻഫോസിസാണ്. അതിനുശേഷം യുഎസ് വൈസ് പ്രസിഡന്റ് മൈക്ക് പെൻസിന്റെ സ്വന്തം സംസ്ഥാനമായ ഇന്ത്യാനയിൽ 10,000 തൊഴിലവസരങ്ങൾ ഇൻഫോസിസ് പ്രഖ്യാപിക്കുകയുണ്ടായി. ട്രംപിന്റെ നയപരമായ കാര്യങ്ങളിൽ പെൻസിനു ശക്തമായ സ്വാധീനമുണ്ട്. ടാറ്റാ കൺസൽട്ടൻസി സർവീസ് അടക്കമുള്ള കമ്പനികളും സമാനമായ പ്രഖ്യാപനങ്ങൾ നടത്തിയാൽ എച്ച്1ബി വീസാ നിയന്ത്രണങ്ങൾ മോദി വാഷിങ്ടൻ സന്ദർശിക്കുമ്പോഴേക്കും വലിയൊരളവോളം ഇളവു ചെയ്തേക്കും.
കഴിഞ്ഞ ആറുമാസത്തിനിടെ കശ്മീർ താഴ്‌വരയിലെ ഭീകരാക്രമണങ്ങളിലൂടെ ഇന്ത്യയ്ക്കെതിരെ ഒളിയുദ്ധം ശക്തമാക്കിയ പാക്കിസ്ഥാനെ നിയന്ത്രിക്കാൻ അമേരിക്കയുടെ ഇടപെടലാണ് ഇന്ത്യയുടെ ആവശ്യങ്ങളിൽ മുന്നിലുള്ളത്. ഇന്ത്യൻ സൈനികരെ നിഷ്ഠുരമായി വധിച്ച് മൃതദേഹത്തോട് അനാദരം കാട്ടിയ പാക്കിസ്ഥാൻ നടപടിയാണ് ഒടുവിലത്തേത്. കശ്മീരിലെ തെരുവുപ്രക്ഷോഭങ്ങൾ വർധിക്കുന്നതിനു പിന്നിൽ പാക്കിസ്ഥാന്റെ കയ്യുണ്ടെന്നാണ് ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് സംശയിക്കുന്നത്.
പക്ഷേ, അമേരിക്കൻ ഭരണകൂടത്തിന്റെ ശ്രദ്ധ കൂടുതലും പശ്ചിമേഷ്യയിലെ ഐഎസിലും അഫ്‌ഗാനിസ്ഥാനിലെ താലിബാനിലുമാണ്. ട്രംപ് തന്റെ ആദ്യ വിദേശപര്യടനത്തിൽ സൗദി അറേബ്യ അടക്കം മുസ്‌ലിം രാജ്യങ്ങളിലെ നേതാക്കളുമായുള്ള കൂടിക്കാഴ്ചകൾക്കാണു പദ്ധതിയിടുന്നത്. ട്രംപും നവാസ് ഷെരീഫും തമ്മിൽ കൂടിക്കാഴ്ചയുണ്ടാകുമോ, എന്തായിരിക്കും അവരുടെ ചർച്ചയിൽനിന്ന് ഉരുത്തിരിയുക എന്നെല്ലാമാണ് ഇന്ത്യ ശ്രദ്ധാപൂർവം നിരീക്ഷിക്കുന്നത്.
ഇന്ത്യയുമായുള്ള ബന്ധത്തിൽ വാഷിങ്ടനിന്റെ താൽപര്യങ്ങളിൽ മുൻഗണനകൾ വ്യത്യസ്തമാണ്. ഇന്ത്യയുടെ ബൗദ്ധികസ്വത്തവകാശ നിയമങ്ങൾ മാറ്റണമെന്നാണു മുതിർന്ന ധനകാര്യ വാണിജ്യ വകുപ്പ് ഉദ്യോഗസ്ഥർ ഇന്ത്യയെ അറിയിച്ചിട്ടുള്ളത്. അമേരിക്കൻ കമ്പനികൾക്ക് ഇന്ത്യൻ കമ്പനികൾ കനത്ത മൽസരമാണു നൽകുന്നത്, വിശേഷിച്ചും മരുന്നുവിപണിയിൽ. എന്നാൽ, രോഗികൾക്കു മരുന്നുകൾ കുറഞ്ഞവിലയ്ക്കു ലഭ്യമാക്കേണ്ടത് ആവശ്യമാണെന്ന നിലപാടിലാണ് ഇന്ത്യ.
ധനകാര്യമേഖല കൂടി കൂടുതൽ തുറന്നു നൽകണമെന്നാണു മറ്റൊരു യുഎസ് ആവശ്യം. എന്നാൽ, സ്വതന്ത്രവിപണിയെ അഴിച്ചുവിടുന്നതു പ്രധാനമന്ത്രിയുടെ പ്രിയ പദ്ധതികളായ മുദ്ര, ജൻധൻ എന്നിവയെ ശ്വാസംമുട്ടിക്കും.ബിൽ ക്ലിന്റൻ പ്രസിഡന്റായിരുന്ന കാലത്ത് ആരംഭിച്ചതും ബറാക് ഒബാമയുടെ കാലത്തു വികസിച്ചതുമായ ഇന്ത്യ–യുഎസ് ബന്ധം ഇടറാതെ പുഷ്ടിപ്പെടുന്നുവെന്നാണ് ഇന്ത്യൻ നയതന്ത്രജ്ഞർ കരുതുന്നത്. വൻപ്രഖ്യാപനങ്ങളിൽ ഉൽസുകരായ ഡോണൾഡ് ട്രംപും നരേന്ദ്രമോദിയും തയാറെടുക്കുന്ന ജനപ്രിയപ്രകടനങ്ങൾ താൽപര്യമുണർത്തുന്നതാകും.