തുടർച്ചയായി മിസൈൽ, അണുബോംബ് പരീക്ഷണം നടത്തുന്ന ഉത്തരകൊറിയക്കെതിരെ യുഎൻ രാജ്യങ്ങൾ ശക്തമായ ഉപരോധം നടപ്പിലാക്കാൻ പോകുകയാണ്. കൽക്കരി, ഇന്ധനം എന്നിവയ്ക്കും ഉപരോധം ഏർപ്പെടുത്തി ഉത്തരകൊറിയയെ നിലയ്ക്കു നിർത്താനാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളുടെ ഏറ്റവും പുതിയ നീക്കം. എന്നാൽ കിം ജോങ് ഉന്നിന് മുന്നിൽ ഈ ഉപരോധത്തിന് കീഴടങ്ങില്ലെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.
ബിറ്റ്കോയിൻ പോലുള്ള ഡിജിറ്റൽ പണമിടപാട് സേവനം തുടരുന്നിടത്തോളം കാലം ഉപരോധത്തെ കിമ്മിന് ഭയക്കേണ്ടതില്ല. എവിടെയും എപ്പോഴും രഹസ്യമായി കൈമാറ്റം ചെയ്യാൻ കഴിയുന്നതാണ് ബിറ്റ്കോയിൻ. സൈബർ സാങ്കേതിക രംഗത്ത് വൻ ശക്തിയായ ഉത്തര കൊറിയയ്ക്ക് മുന്നിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ നിരവധി വഴികളുണ്ട്. ലോകബാങ്കുകൾ കൊള്ളയടിക്കാൻ വരെ ശേഷിയുള്ള സൈബർ സംഘങ്ങൾ ഉത്തരകൊറിയയിലുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ വന്നതാണ്.
ഉത്തരകൊറിയയുടെ ആണവപദ്ധതിക്കുള്ള പണം കണ്ടെത്തുന്നത് ഇന്ത്യ അടക്കമുള്ള 18 രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും സൈബര്‍ കൊള്ള നടത്തിയാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. റഷ്യന്‍ സൈബര്‍ സുരക്ഷാ കമ്പനിയായ കാസ്പ്രസ് സ്‌കൈ തന്നെയാണ് ഗുരുതര ആരോപണം ഉന്നയിച്ചത്. ഉത്തരകൊറിയന്‍ ഭരണകൂടം പിന്തുണയ്ക്കുന്ന സൈബര്‍ പടയാളികളാണ് കൊള്ളയ്ക്ക് നേതൃത്വം നല്‍കുന്നതെന്നും കാസ്പ്രസ് സ്‌കൈ പറയുന്നു. അതെ, ഉപരോധം ശക്തമാകുന്നതോടെ പണത്തിനായി വീണ്ടും ലോകബാങ്കുകൾ ഇവർ കൊള്ളയടിക്കുമെന്നാണ് മുന്നറിയിപ്പ്. സൈബർ സുരക്ഷ ശക്തമല്ലാത്ത രാജ്യങ്ങളുടെ ബാങ്കുകൾ കൊള്ളയടിക്കാനുള്ള ശേഷി ഉത്തരകൊറിയൻ ഹാക്കർമാർക്കുണ്ട്.
ബംഗ്ലാദേശ്, ഇക്വഡോര്‍, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിന്നും പണം മോഷ്ടിക്കുന്നുണ്ടെന്ന ആരോപണം നേരത്തെ തന്നെ ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ക്കെതിരെ ഉയര്‍ന്നതാണ്. എന്നാല്‍ ഈ രാജ്യങ്ങള്‍ മാത്രമല്ല ഇന്ത്യ അടക്കം 18 രാജ്യങ്ങളിലെ ബാങ്കുകള്‍ ഇവരുടെ ലക്ഷ്യമാണ്. കോസ്റ്ററിക്ക, എത്തോപ്യ, ഗാബോണ്‍, ഇന്ത്യ, ഇന്തൊനീഷ്യ, ഇറാഖ്, കെനിയ, മലേഷ്യ, നൈജീരിയ, പോളണ്ട്, തായ്‌ലണ്ട്, തായ്‌വാന്‍, യുറുഗ്വേ എന്നീ രാജ്യങ്ങളിലെ ധനകാര്യ സ്ഥാപനങ്ങളെയാണ് ഉത്തരകൊറിയ ലക്ഷ്യം വെക്കുന്നത്.
ഉത്തരകൊറിയയാണ് ഹാക്കര്‍മാരുടെ പ്രഭവസ്ഥാനമെന്ന് വ്യക്തമായതിന് ശേഷമാണ് ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നതെന്നാണ് കാസ്പ്രസ് സ്‌കൈ ഗവേഷകര്‍ വ്യക്തമാക്കിയത്. തങ്ങളുടെ യഥാര്‍ഥ സ്ഥലം മനസിലാക്കാതിരിക്കാന്‍ സാധാരണ ഹാക്കര്‍മാര്‍ പല സൂത്രവിദ്യകളും ഉപയോഗിക്കാറുണ്ട്. ഉത്തരകൊറിയന്‍ ഹാക്കര്‍മാര്‍ പൊതുവേ തങ്ങളുടെ സ്ഥലമായി ദക്ഷിണ കൊറിയയോ ഏതെങ്കിലും പാശ്ചാത്യ രാജ്യങ്ങളോ ഒക്കെയാണ് കാണിക്കാറ്. എന്നാല്‍ ഇന്റര്‍നെറ്റ് കണക്ഷനുമായി ബന്ധപ്പെട്ട ചില സൂചനകളാണ് ഹാക്കര്‍മാര്‍ ഉത്തരകൊറിയയില്‍ നിന്നുതന്നെയെന്ന് ഉറപ്പിക്കാന്‍ സഹായിച്ചത്.
2013ല്‍ ദക്ഷിണകൊറിയയിലെ ബാങ്കുകളും ചാനലുകളുമെല്ലാം ഹാക്കര്‍മാര്‍ ആക്രമിച്ചിരുന്നു. ഈ സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് ദക്ഷിണകൊറിയ അന്നു തന്നെ ആരോപണം ഉന്നയിച്ചിരുന്നു. 2014ല്‍ സോണി പിക്‌ചേഴ്‌സിന് നേരെ നടന്ന സൈബര്‍ ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് അമേരിക്ക ആരോപിച്ചിരുന്നു. ലസാറുസ് എന്ന് വിളിക്കുന്ന ഹാക്കര്‍മാരുടെ സംഘത്തിന് ഉത്തരകൊറിയയുമായി നേരിട്ട് ബന്ധമുണ്ടെന്നാണ് കരുതപ്പെടുന്നത്.
2015 മുതലാണ് ലസാറുസ് ധനകാര്യ സ്ഥാപനങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചത്. വിയറ്റ്‌നാമീസ് കൊമേഴ്‌സ്യല്‍ ബാങ്കായിരുന്നു ഇവരുടെ ആദ്യകാല ഇരകളിലൊന്ന്. ആഫ്രിക്കയിലെ ഗാബോണിലേയും നൈജീരിയയിലേയും ബാങ്കുകള്‍ക്ക് നേരെ നടന്ന ആക്രമണത്തിന് പിന്നില്‍ ഉത്തരകൊറിയയാണെന്ന് കാസ്പ്രസ് സ്‌കൈ വ്യക്തമാക്കുന്നുണ്ട്.