മാധ്യമങ്ങളെ അധിക്ഷേപിക്കാന്‍ പുതുവഴികള്‍ തേടി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ‍് ട്രംപ്. സിഎന്‍എന്‍ ചാനലിന്റെ ലോഗോ ഇടിച്ചുവീഴ്ത്തുന്ന 28 സെക്കൻഡുള്ള വിഡിയോ ആണ് ട്രംപിന്റെ പുതിയ ആയുധം. ട്രംപ് ട്വീറ്റ് ചെയ്ത വിഡിയോ അമേരിക്കയില്‍ വലിയ വിമര്‍ശനം ക്ഷണിച്ചുവരുത്തിക്കഴിഞ്ഞു. 2007ല്‍ റസില്‍ മാനിയയുടെ പ്രചാരണത്തിനു ട്രംപ് അഭിനയിച്ച വിഡിയോ പരുവപ്പെടുത്തിയാണ് സിഎന്‍എന്‍ ചാനലിനെ കടന്നാക്രമിക്കാന്‍ ഉപയോഗിച്ചത്. വിമര്‍ശിക്കുന്ന മാധ്യമങ്ങളോടു തികഞ്ഞ അസഹിഷ്ണുത പുലര്‍ത്തുന്ന ട്രംപ് വിഡിയോയില്‍ ഇടിച്ചുവീഴ്ത്തുന്നതു സിഎന്‍എന്‍ ലോഗോ വഹിക്കുന്ന രൂപത്തെ.
സിഎന്‍എന്നിനു പകരം എഫ്എന്‍എന്‍ അഥവാ ഫ്രോഡ് ന്യൂസ് നെറ്റ്‍വര്‍ക്ക് എന്നുവിളിച്ചും അമേരിക്കയിലെ ഏറ്റവും പ്രധാനപ്പെട്ട ടെലിവിഷന്‍ മാധ്യമസ്ഥാപനത്തെ ട്രംപ് അവഹേളിക്കുന്നുണ്ട്. മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രസിഡന്റിന്റെ നടപടി അപലപനീയമാണെന്ന് സിഎന്‍എന്‍ പ്രതികരിച്ചു. റോമാ സാമ്രാജ്യം തകര്‍ന്നതിനു സമാനമായ സാഹചര്യങ്ങളാണ് അമേരിക്കയില്‍ ഒരുങ്ങുന്നതെന്നായിരുന്നു പ്രമുഖ മാധ്യമപ്രവര്‍ത്തകനായ ബില്‍ ക്രിസ്റ്റോളിന്റെ പ്രതികരണം. സമൂഹമാധ്യമങ്ങളും ട്രംപിന്റെ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു.
വ്യാപകമായ വിമർശനങ്ങൾ ഉയരുമ്പോഴും നടപടിയിൽനിന്നു പിന്നാക്കം പോകാൻ ട്രംപ് തയാറായില്ല. പിന്നാലെയിട്ട മറ്റൊരു ട്വീറ്റിൽ, അമേരിക്കൻ ജനതയുടെ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിൽനിന്ന് ഞങ്ങളെ പിൻതിരിപ്പിക്കാൻ സത്യസന്ധതയില്ലാത്ത മാധ്യമങ്ങൾക്കാവില്ലെന്നും ട്രംപ് വ്യക്തമാക്കി.