' ആ സംഭാഷണം അത്ര വേഗമൊന്നും അവസാനിപ്പിക്കാൻ പാടില്ലായിരുന്നു. ആ സംഭവം നടന്ന് 20 വർഷം പിന്നിടുമ്പോഴും ആ ഓർമ്മകൾ ഞങ്ങളെ വല്ലാതെ വേട്ടയാടിക്കൊണ്ടിരിക്കുന്നു'. കുട്ടിക്കാലത്ത് അമ്മയോടു ചെയ്ത തെറ്റിനെയോർത്ത് പശ്ചാത്തപിച്ചുകൊണ്ട് വില്യംരാജകുമാരനും ഹാരിരാജകുമാരനും പറയുന്നു. ഡയാനയുടെ ഇരുപതാം ചരമവാർഷികത്തോടനുബന്ധിച്ച് പുറത്തിറങ്ങിയ ഡോക്യുമെന്ററിയിലാണ് വില്യം രാജകുമാരനും ഹാരിരാജകുമാരനും കുട്ടിക്കാലത്തെ തെറ്റ് ഏറ്റു പറഞ്ഞ് പശ്ചാത്തപിക്കുന്നത്.
1997 ഓഗസ്റ്റ് 31 നായിരുന്നു കുട്ടികളെ തേടി ഡയാനരാജകുമാരിയുടെ അവസാനത്തെ ഫോൺകോൾ എത്തിയത്. കളിച്ചുകൊണ്ടിരിക്കുനന്തിനിടയിൽ പെട്ടന്നു വന്നു ഫോണെടുത്ത് അമ്മയുമായുള്ള ഫോൺസംഭാഷണം വളരെപ്പെട്ടന്നവസാനിപ്പിച്ചുവെന്നും അവർ പറയുന്നു. 'അപകടത്തിൽപ്പെട്ടു മരിക്കുന്നതിനു മുമ്പാണ് അമ്മ വിളിച്ചത്. വിനോദത്തിന്റെ രസച്ചരടു മുറിയാതിരിക്കാൻ ഞങ്ങളിരുവരും ഫോൺസംഭാഷണം വളരെവേഗം അവസാനിപ്പിച്ചു. ശേഷം ഞങ്ങളെത്തേടിയെത്തിയത് അമ്മയുടെ മരണവാർത്തയാണ്'.
ഡയാന ഔവർ മദർ:ഹെർ ലൈഫ് ആന്റ് ലെഗസി എന്ന പേരില്‍ ഡോക്യുമെന്ററി തയ്യാറാക്കിയിരിക്കുന്നത് ഐടിവിയാണ്. 'ഹോളിവുഡ് സിനിമകളെപ്പോലും വെല്ലുന്ന തരത്തിൽ ജീവിതകഥയുള്ള ഡയാനയേ മാത്രമേ ലോകമറിയൂ. എന്നാൽ അതിലൊക്കെ അപ്പുറം കുട്ടികളുടെ മനസ്സും നൈർമല്യവും ഉള്ള വ്യക്തിത്വത്തിനുടമയായിരുന്നു അമ്മ. എപ്പോഴും കുസൃതികാട്ടുന്ന കുട്ടികളായി വളരാൻ ഞങ്ങളെ നിർബന്ധിക്കുമായിരുന്നു. മനസ്സിലെ കുട്ടിത്തം ഒരിക്കലും നഷ്ടപ്പെടുത്തരുതെന്നു ഞങ്ങളെ ഉപദേശിക്കുമായിരുന്നു' അവർ പറയുന്നു.