ഓസ്ട്രേലിയയിലെ പെർത്തിൽ നിന്ന് യാതൊരു പ്രശ്നങ്ങളുമില്ലാതെയായിരുന്നു യാത്രയുടെ തുടക്കം. രാവിലെ 11.35ഓടെ എയർ ഏഷ്യയുടെ ആ ക്യുസെഡ് 535 ഫ്ലൈറ്റ് പറന്നുയർന്നു. പക്ഷേ മുന്നേമുക്കാൽ മണിക്കൂർ വരുന്ന യാത്രയിൽ അരമണിക്കൂർ തികയും മുൻപ് ആകാശത്തു വച്ചുണ്ടായത് തികച്ചും അപ്രതീക്ഷിത സംഭവങ്ങൾ. യാത്രക്കാരും സ്റ്റാഫംഗങ്ങളും നിലവിളിയോടെയാണ് അതിനെ നേരിട്ടത്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിൽ വിമാനം സുരക്ഷിതമായി താഴെയെത്തിയപ്പോൾ യാത്രക്കാർ പറഞ്ഞു: ‘വിമാനം തകർന്നെന്നാണു കരുതിയത്. ആ ദുർഘട നിമിഷങ്ങളിൽ അതിനോടകം ഞങ്ങൾ പരസ്പരം ഗുഡ് ബൈ പറഞ്ഞു കഴിഞ്ഞിരുന്നു...’
പെർത്തിൽ നിന്ന് ഇന്തൊനീഷ്യയിലെ ബാലിയിലേക്കുള്ള എയർ ഏഷ്യ വിമാനത്തിലായിരുന്നു കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. യാത്ര തുടങ്ങി 25 മിനിറ്റ് കഴിഞ്ഞ നേരം. പടിഞ്ഞാറൻ ഓസ്ട്രേലിയയ്ക്കു മുകളിലെത്തിയിരുന്നു. പെട്ടെന്നാണ് തികച്ചും അപ്രതീക്ഷിതമായി വിമാനം 20,000 അടി താഴേക്കു പതിച്ചത്. അതായത് 32,000 അടിയിൽ നിന്ന് 10,000 അടി താഴേക്ക്. സ്വാഭാവികമായും യാത്രക്കാരുടെ മുന്നിലേക്ക് ഓക്സിജൻ മാസ്കുകൾ വന്നുവീണു. എന്താണ് സംഭവിക്കുന്നതെന്നറിയാൻ 145 യാത്രക്കാരും ചുറ്റിലും നോക്കിയപ്പോൾ സ്റ്റാഫ് അംഗങ്ങൾ എന്തൊക്കെയോ ഭീതിയോടെ വിളിച്ചു പറയുന്നു.