കൃത്യമായ രേഖകളില്ലാതെ രാജ്യത്ത് കഴിയുന്ന ലക്ഷക്കണക്കിനു കുടിയേറ്റക്കാരെ നാടുകടത്തുമെന്ന് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രസിഡന്റായി ചുമതലയെടുത്തതിനുശേഷം ഏതാണ്ട് മൂന്നു മില്യൺ (30 ലക്ഷത്തോളം) ആളുകളെ നാടുകടത്തേണ്ടിവരുമെന്നു ട്രംപ് ടെലിവിഷൻ ചാനലിന് നിൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. അധികാരത്തിലെത്തിയതിനുശേഷം എന്തെല്ലാം കാര്യങ്ങൾ ചെയ്യുമെന്നു വിശദീകരിക്കുമ്പോഴായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
‘ആദ്യ നടപടിയായി ഞങ്ങൾ ക്രിമിനൽ പശ്ചാത്തലമുള്ളവർ ഗുണ്ടാ സംഘങ്ങൾ മയക്കുമരുന്നു ഇടപാടുകാർ ഇങ്ങനെ നിരവധി പേരെ നാടുകടത്തും. ഏതാണ്ട് ഇത് രണ്ടു മില്യൺ വരും, ചിലപ്പോൾ മൂന്നു മില്യൺ വരെയാകും. അല്ലെങ്കിൽ ഇത്തരം ആളുകളെ തടവിലാക്കും’– ട്രംപ് വ്യക്തമാക്കി.
മെക്സികോ അതിർത്തിയിൽ ചില ഭാഗങ്ങളിൽ മതിൽ നിർമിക്കുമെന്നും ട്രംപ് പറഞ്ഞു. പ്രസിഡന്റായി തിരഞ്ഞെടുത്തതിനുശേഷം ആദ്യമായി നൽകിയ അഭിമുഖത്തിലാണ് ഡോണൾഡ് ട്രംപ് നിലപാടുകൾ വ്യക്തമാക്കിയത്.