അമേരിക്കയുടെ ഭീഷണികൾക്കും സമാധാന ചർച്ചകൾക്കും കാത്തുനിൽക്കാതെ ഉത്തരകൊറിയ വീണ്ടും മൂന്നു മിസൈലുകൾ പരീക്ഷിച്ചു. കൊറിയൻ മുനമ്പിൽ അമേരിക്കയും ദക്ഷിണകൊറിയയും സൈനികാഭ്യാസം നടത്തുന്നുണ്ട്. ഇതിനെതിരെ മുന്നറിയിപ്പായാണ് വീണ്ടും മിസൈൽ പരീക്ഷണം നടത്തിയിരിക്കുന്നതെന്നാണ് റിപ്പോർട്ട്.
മൂന്ന് ഹ്രസ്വദൂര ബാലിസ്റ്റിക് മിസൈലുകൾ വിക്ഷേപിച്ചതെന്ന് യുഎസ് പസഫിക് കമാൻഡിനെ അധികരിച്ച് ദക്ഷിണ കൊറിയ അറിയിച്ചു. പ്രാദേശിക സമയം പുലർച്ചെ 6.49 നാണ് മിസൈലുകൾ പരീക്ഷിച്ചത്. ഉത്തരകൊറിയയിലെ ഗാംഗ്വോണിൽ നിന്നാണ് മിസൈലുകൾ ഉയർന്നത്. എന്നാൽ മിസൈൽ പരീക്ഷണം പരാജയപ്പെട്ടെന്നാണ് യുഎസ് പസഫിക് കമാൻഡ് റിപ്പോർട്ട്.
മൂന്നു മിസൈലുകളിൽ ഒന്നും മൂന്നും കടലിൽ തകർന്നു വീണു. രണ്ടാമത് പരീക്ഷിച്ച മിസൈൽ വിക്ഷേപിച്ച് സെക്കന്‍റുകൾക്കുള്ളിൽ പൊട്ടിത്തെറിച്ചെന്നും റിപ്പോർട്ടുകളുണ്ട്. എട്ടു മാസത്തിനിടെ ഉത്തര കൊറിയ പരീക്ഷിക്കുന്ന പതിമൂന്നാമത്തെ മിസൈൽ പരീക്ഷണമാണിത്.