ഇസ്ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരുടെ പിടിയിൽനിന്നു മൊസൂൾ നഗരം മോചിപ്പിക്കാൻ ഇറാഖ് സൈന്യം സഖ്യസേനകളുമൊത്തു മുന്നേറ്റം തുടരുന്നതിനിടെ മൊസൂളിനു വടക്കുകിഴക്കുള്ള ബഷിക്ക നഗരം ഭീകരരിൽനിന്നു തങ്ങൾ മോചിപ്പിച്ചതായി കുർദിഷ് പോരാളികൾ അവകാശപ്പെട്ടു.
ഇറാഖിലെ കുർദിഷ് മേഖലയുടെ പ്രസിഡന്റ് മസൂദ് ബർസാനിയാണ് യുഎസ് പ്രതിരോധ സെക്രട്ടറി ആഷ് കാർട്ടറെ ഇക്കാര്യം അറിയിച്ചതെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥൻ പറഞ്ഞു. മൊസൂളിനു 12 കിലോമീറ്റർ വടക്കുകിഴക്കുള്ള ബഷിക്കയിലേക്കു മാധ്യമപ്രവർത്തകരെ കടത്തിവിടുന്നില്ല. ബഷിക്ക ഐഎസ് മുക്തമായതു സ്ഥിരീകരിക്കപ്പെട്ടാൽ ഗവൺമെന്റ് സേനാ മുന്നേറ്റത്തിന് ഒരു തടസ്സംകൂടി നീങ്ങിയതായി കരുതാം.
ഐഎസിന്റെ ശക്തികേന്ദ്രമാണു 15 ലക്ഷം ജനസംഖ്യയുള്ള മൊസൂൾ. യുഎസ് സഖ്യസേനയ്ക്കൊപ്പം ഭീകരർക്കെതിരെ ഇറാഖ് നടത്തുന്ന ആഭ്യന്തര യുദ്ധത്തിൽ, സ്വന്തമായി രാജ്യം ലക്ഷ്യമിട്ടു പൊരുതുന്ന കുർദുകളുടെ സഹായമുണ്ട്. ഫലൂജയും റമാദിയും തിക്രിത്തും തിരിച്ചുപിടിച്ചശേഷം മൊസൂളിലേക്കു നീങ്ങുന്ന ഇറാഖ് സൈന്യത്തിൽ 30,000 പേരുണ്ട്.
യുഎസ്, ഫ്രാൻസ്, ബ്രിട്ടൻ എന്നിവയുടെ വ്യോമസേനാ വിമാനങ്ങൾ അവർക്കു കവചമൊരുക്കുന്നു. മൊസൂളിന് അഞ്ചു കിലോമീറ്റർ അടുത്തുവരെ സഖ്യസേന എത്തിയെന്ന് അവകാശപ്പെട്ട കുർദിഷ് മേഖലാ ഗവൺമെന്റ് ആഭ്യന്തരമന്ത്രി, യുഎസ് സഖ്യസേന 2003നുശേഷം നടത്തുന്ന ഏറ്റവും വലിയ യുദ്ധമായിരിക്കും ഇതെന്നു പറയുന്നു.
2003ലാണു സഖ്യസേന ഇറാഖിൽ സൈനിക നടപടി ആരംഭിച്ചത്. ഇതേസമയം, പടിഞ്ഞാറൻ നഗരമായ കിർകുക്കിലും റട്ബയിലും ഐഎസ് ആക്രമണം നടത്തി. റട്ബയിൽ വെള്ളിയാഴ്ച ഏഴു പൊലീസുകാർ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
അതേസമയം, മൊസൂൾ മോചിപ്പിക്കാനുള്ള പോരാട്ടത്തിൽ സഹായിക്കാമെന്ന തുർക്കിയുടെ വാഗ്ദാനം ഇറാഖ് പ്രസിഡന്റ് ഹൈദർ അൽ അബാദി തള്ളി. വേണ്ടിവന്നാൽ മാത്രം തുർക്കിയുടെയോ മറ്റേതെങ്കിലും അയൽരാജ്യങ്ങളുടെയോ സഹായം അഭ്യർഥിക്കാമെന്ന് അബാദി പറഞ്ഞു.