വാനാക്രൈ ആക്രമണത്തേക്കാൾ പ്രഹരശേഷിയുള്ള കംപ്യൂട്ടർ പ്രോഗ്രാം പടരുന്നതായി സൂചന. വാനാക്രൈ ആക്രണം സാധ്യമാക്കിയ വിൻഡോസിലെ സുരക്ഷാ പിഴവാണു പുതിയ പ്രോഗ്രാമും ഉപയോഗിക്കുന്നത്. രണ്ടുലക്ഷത്തിലധികം കംപ്യൂട്ടറുകളെ ഇതിനകം ബാധിച്ചു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കംപ്യൂട്ടറുകൾ ഉപയോഗിച്ച് ഉടമകളറിയാതെ ബിറ്റ്കോയിനു സമാനമായ ഡിജിറ്റൽ കറൻസി നിർമിക്കുകയാണു പ്രോഗ്രാമിന്റെ രീതി. ഉത്തര കൊറിയൻ ഹാക്കർമാർ പ്രചരിപ്പിച്ച മൊനേറോ എന്ന ഡിജിറ്റൽ കറൻസിയാണു പ്രധാന ലക്ഷ്യം. ഏപ്രിൽ മുതൽ വ്യാപനം തുടങ്ങിയെന്നാണു സൂചന.
പത്തു ലക്ഷം ഡോളർ ഈ രീതിയിൽ സമ്പാദിച്ചെന്നാണു കണക്ക്. വാനാക്രൈ ആക്രമണത്തിനു പിന്നാലെ 56 കോടി ഇ–മെയിലുകളും പാസ്‍വേഡുകളും ഇന്റർനെറ്റിലൂടെ പുറത്തായതായി പ്രമുഖ സൈബർ സുരക്ഷാസ്ഥാപനമായ ക്രോംടെക്ക് റിസർച് സെന്റർ. ലിങ്ക്ഡ്ഇൻ, അഡോബി, ഡ്രോപ്ബോക്സ് തുടങ്ങിയ സൈറ്റുകളിൽനിന്നാണു പാസ്‍വേഡുകൾ ചോർന്നതെന്നാണു സൂചന. ഇതിനിടെ വാനാക്രൈ ആക്രമണത്തിന്റെ ഉത്തരവാദിത്തം യുഎസ് ഏറ്റെടുക്കണമെന്ന ആവശ്യവുമായി ചൈനീസ് മാധ്യമങ്ങൾ രംഗത്തെത്തി.
ഇന്ത്യയിൽ വാനാക്രൈ ആക്രമണം തിരുപ്പതി ക്ഷേത്ര ഓഫിസ് കംപ്യൂട്ടറുകളെയും ഒഡീഷയിലെ സർക്കാർ ആശുപത്രി കംപ്യൂട്ടറുകളെയും ബാധിച്ചു. ഇടുക്കിയിലെ മറയൂരിൽ കാന്തല്ലൂർ പഞ്ചായത്ത് ഓഫിസിലെ കംപ്യൂട്ടറിലും പാലക്കാട് ഡിവിഷനൽ റെയിൽവേ ഓഫിസിലെ കംപ്യൂട്ടറുകളിലും വൈറസ് ബാധയുണ്ടായി. വാനാക്രൈ സൈബർ ആക്രമണം സമൂഹ മാധ്യമങ്ങൾ വഴി സ്മാർട് ഫോണുകളിലേക്കും പടരാൻ സാധ്യതയേറെയാണെന്ന വിവരത്തെ തുടർന്നു സംസ്ഥാനത്തു ജാഗ്രത പാലിക്കാൻ നിർദേശം.
നാഷനൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻഐസി) അധികൃതരുടേതാണ് അനൗദ്യോഗിക മുന്നറിയിപ്പ്. വൈറസ് അടങ്ങിയ ലിങ്കുകൾ വാട്‌സാപ് വഴി പ്രചരിക്കാൻ സാധ്യതയേറെയുണ്ടെന്നും വാട്‌സാപ് വഴിയും ഇ മെയിലുകൾ വഴിയും വരുന്ന അപരിചിത ലിങ്കുകളിലും ക്ലിക്ക് ചെയ്യരുതെന്നും മുന്നറിയിപ്പുണ്ട്.
ലക്ഷ്യം പണം തന്നെ
പണംതന്നെയായിരുന്നു വാനാക്രൈ ആക്രമണത്തിന്റെ ലക്ഷ്യമെന്നു പ്രമുഖ സൈബർ സുരക്ഷാ സ്ഥാപനമായ സിമാന്റെക്. മോചനദ്രവ്യം കൈമാറുന്നതിനായി ബിറ്റ്കോയിൻ വിലാസം നൽകിയിരുന്നെങ്കിലും പണം അടയ്ക്കുന്നയാളെ വ്യക്തമായി കണ്ടുപിടിക്കാൻ കഴിയില്ല എന്നായിരുന്നു ആദ്യത്തെ വിലയിരുത്തൽ. ഇതുകൊണ്ടുതന്നെ പണം നൽകിയ ആളുകളുടെ ഫയലുകൾ തിരികെ ലഭിക്കാനുള്ള സാധ്യതയും വിരളമായിരുന്നു. വോലറ്റുകളിൽ എത്തിയതാകട്ടെ തുച്ഛമായ സംഖ്യയും. എന്നാൽ കഴിഞ്ഞ ദിവസം പോരായ്മ പരിഹരിച്ചു പുതിയ പതിപ്പ് ഇറക്കിയെന്നാണു സിമാന്റെക് ചൂണ്ടിക്കാട്ടുന്നത്. പണം അയയ്ക്കുന്നവരെ തിരിച്ചറിയാൻ സാധിക്കുമെന്നു കരുതി ബിറ്റ്കോയിൻ അയയ്ക്കേണ്ടതില്ലെന്നാണു വിദഗ്ധരുടെ അഭിപ്രായം.