ഇന്ത്യ, ചൈന, ഭൂട്ടാൻ എന്നീ രാജ്യങ്ങളുടെ അതിർത്തികൾ സംഗമിക്കുന്ന ദോക്‌ലാമിൽ സംഘർഷാവസ്ഥ അയവില്ലാതെ തുടരവെ, സൈന്യത്തെ ഉടനൊന്നും പിൻവലിക്കില്ലെന്ന വ്യക്തമായ സൂചന നൽകി ഇന്ത്യ. ഇതിന്റെ ഭാഗമായി ദീർഘനാളത്തേക്ക് പ്രദേശത്തു തങ്ങുന്നതിന് ഇന്ത്യൻ സൈന്യം ഒരുക്കം തുടങ്ങി. കുറച്ചധികം കാലം അതിർത്തിയിൽ തങ്ങുന്നതിനുള്ള തയാറെടുപ്പിന്റെ ഭാഗമായി, ദീർഘകാലാവശ്യത്തിനുള്ള കൂടാരങ്ങൾ ഇന്ത്യ ഇവിടെ നിർമിക്കുന്നതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മാത്രമല്ല, ഏറെ നാൾ ഇവിടെ തങ്ങുന്നതിന് ആവശ്യമായ സാധനസാമഗ്രികളും അതിർത്തി പ്രദേശത്തേക്ക് അയയ്ക്കുന്നതായും റിപ്പോർട്ടുണ്ട്.
എന്തുതരത്തിലുള്ള സമ്മർദ്ദമുണ്ടായാലും അതിർത്തിയിൽ നിന്ന് സൈന്യത്തെ പിൻവലിക്കില്ലെന്ന വ്യക്തമായ സൂചനയാണ് ഇതിലൂടെ ഇന്ത്യ ചൈനയ്ക്കു നൽകുന്നത്. സംഘർഷം തുടർന്നാൽ സൈനികമാർഗം തേടേണ്ടിവരുമെന്നു കഴിഞ്ഞ ദിവസം ചൈന ഭീഷണി മുഴക്കിയിരുന്നു. ഇതു പഴയ ഇന്ത്യയല്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഭീഷണികൾക്ക് അതേ നാണയത്തിൽ ലഭിക്കുന്ന മറുപടി ചൈനയെ അലോസരപ്പെടുത്തുന്നുണ്ട്.
ഗൗരവമുള്ള പ്രത്യാഘാതങ്ങൾ ഒഴിവാക്കാൻ ഇന്ത്യ സൈന്യത്തെ പിൻവലിക്കണമെന്ന് ചൈനീസ് വക്താവ് കഴിഞ്ഞ ദിവസവും ആവശ്യപ്പെട്ടിരുന്നു. നയതന്ത്രപരിഹാരം കാണാനുള്ള മനക്കരുത്തു ചൈനയ്ക്കുണ്ട്. ചൈന ഭൂട്ടാന്റെ ഭൂപ്രദേശത്ത് അനധികൃതമായി കടന്നുകയറിയിട്ടില്ല. ദോക് ലാ ചൈനയുടെ അധികാരാതിർത്തിക്കുള്ളിലാണ് – ചൈനീസ് വക്താവ് അവകാശപ്പെട്ടു. ചൈനയുടെ മേധാവിത്വ മനോഭാവത്തെ ഇന്ത്യ ശക്തമായി ചോദ്യംചെയ്തതാണ് അവരുടെ ആക്രമണോത്സുകതയോടെയുള്ള നിലപാടുകൾക്കു പിന്നിൽ. ദിവസവും ഒട്ടേറെ പ്രസ്താവനകൾ ചൈന നടത്തുമ്പോൾ ഇന്ത്യയുടെ പ്രതികരണം നിയന്ത്രിതവും ശ്രദ്ധാപൂർവവുമാണ്.
ഇന്ത്യയും ഭൂട്ടാനും ചൈനയും അതിർത്തി പങ്കിടുന്ന ദോക് ലാമിൽ മൂന്നാഴ്ചയായി ഇന്ത്യയുടെയും ചൈനയുടെയും സൈന്യങ്ങൾ നേർക്കുനേർ നിൽക്കുകയാണ്. അതിർത്തി മേഖലയിൽ റോഡ് നിർമിച്ചും ഇന്ത്യയിൽനിന്നുള്ള തീർഥാടകരെ തടഞ്ഞും ചൈന പ്രകോപനം സൃഷ്ടിച്ചതോടെയാണു പ്രശ്നം രൂക്ഷമായത്. ഇന്ത്യയുടെ ബങ്കറുകൾ അവർ ആക്രമിക്കുകകൂടി ചെയ്തതോടെ ഇന്ത്യ ശക്തമായ പ്രതിരോധ നടപടികൾ സ്വീകരിക്കുകയായിരുന്നു.
അതിനിടെ, അതിർത്തിയിൽ സംഘർഷാവസ്ഥ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ ഇന്ത്യ സന്ദർശിക്കുന്ന പൗരന്മാരോട് അതീവജാഗ്രത പാലിക്കാൻ ചൈന നിർദേശിച്ചു. വേണ്ട സുരക്ഷാ മുൻകരുതൽ കൈക്കൊള്ളണമെന്നാണു ഡൽഹിയിലെ ചൈനീസ് സ്ഥാനപതി കാര്യാലയം പുറപ്പെടുവിച്ച സുരക്ഷാ ഉപദേശത്തിന്റെ സാരം.