രാജ്യാന്തര തലത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്ഘടനയെന്ന സ്ഥാനം ചൈനയിൽനിന്ന് ഇന്ത്യ സ്വന്തമാക്കിയതായി പഠനം. വരും വർഷങ്ങളിലും ഇന്ത്യ മുന്നേറ്റം തുടരുമെന്നും ഹാർവാഡ് സർവകലാശാല നടത്തിയ പഠനത്തിൽ പറയുന്നു. ശരാശരി 7.7 ശതമാനം വളർച്ചാനിരക്കുമായി മുന്നേറുന്ന ഇന്ത്യ, 2025 വരെ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലായിരിക്കുമെന്നും പഠനം വ്യക്തമാക്കുന്നു. ഹാർവഡ് സർവകലാശാലയിലെ ‘സെന്റർ ഫോർ ഇന്റർനാഷണൽ ഡെവലപ്മെന്റാ’ണ് പഠനം നടത്തിയത്.
രാജ്യാന്തര വളർച്ചാ നിരക്കിന്റെ കടിഞ്ഞാൺ കഴിഞ്ഞ ഏതാനും കാലമായി ചൈനയുടെ കയ്യിലായിരുന്നു. ഈ സ്ഥാനമാണ് അയൽരാജ്യമായ ഇന്ത്യ സ്വന്താക്കിയത്. വരുന്ന ഏതാനും വർഷങ്ങളും ഇന്ത്യ ഈ സ്ഥാനത്ത് തുടരുമെന്നാണ് പഠനം പറയുന്നത്. വിവിധ മേഖലകളിലുള്ള ഇന്ത്യയുടെ അതിവേഗ വളർച്ചയെക്കുറിച്ചും പഠനത്തിൽ പരാമർശിക്കുന്നു. ഇന്ത്യയിൽ നിന്നുള്ള വാഹനങ്ങൾ, ഇലക്ട്രോണിക്സ്, രാസപദാർഥങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിയും സൂചിപ്പിക്കുന്നു.
ഇന്ത്യയെ കൂടാതെ തുർക്കി, ഇന്തോനീഷ്യ, ഉഗാണ്ട, ബൾഗേറിയ തുടങ്ങിയ രാജ്യങ്ങൾ വേഗത്തിൽ വളരുന്ന സമ്പദ്ഘടനയാണെന്നും പഠനത്തിൽ പറയുന്നു. എല്ലാ തലത്തിലും ഈ രാജ്യങ്ങളിൽ വലിയ വളർച്ചയാണ് ഉണ്ടാകുന്നതെന്നും പഠനത്തിൽ പറയുന്നു.