ലണ്ടനിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണത്തില്‍ ആറു മരണം. കാൽനടയാത്രക്കാർക്കിടയിലേക്കു വാൻ പാഞ്ഞുകയറ്റിയും കത്തി ഉപയോഗിച്ചു കുത്തിയുമായിരുന്നു ആക്രണങ്ങള്‍. ആക്രമണം നടത്തിയ മൂന്നു ഭീകരരെ പൊലീസ് വധിച്ചു. ആക്രമണങ്ങളെ തുടര്‍ന്ന് നഗരം കനത്ത സുരക്ഷാവലയത്തിലാണ്.
പ്രാദേശിക സമയം ശനി രാത്രി 10ന് ശേഷം ലണ്ടൻ ബ്രിഡ്ജിലായിരുന്നു ആദ്യ ആക്രമണം. വെള്ളനിറത്തിലുള്ള വാൻ ആണ് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറ്റി. ഇവിടെ ഒന്നിലധികം പേർ കൊല്ലപ്പെട്ടു. പിന്നീട് 11.15നാണ് ബറോ മാർക്കറ്റിൽ കത്തികൊണ്ട് ആക്രമണം ഉണ്ടായത്. ഇവിടെ പൊലീസ് വെടിവയ്പ്പുണ്ടായി. രണ്ടിടങ്ങളിലുമായി പരുക്കേറ്റ ഇരുപതോളംപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്ഥിതിഗതികൾ വിലയിരുത്തിയ പ്രധാനമന്ത്രി തെരേസ മേ ഭീകരാക്രമണം ആണെന്ന് സ്ഥിരീകരിച്ചു. ആക്രമണങ്ങൾക്കു പിന്നിൽ പ്രവർത്തിച്ചെന്നു സംശയിക്കുന്ന മൂന്നുപേരെ പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ അരീനയിൽ സംഗീതസന്ധ്യയ്ക്കിടെയുണ്ടായ ഭീകരാക്രമണത്തിൽ 22 പേർ കൊല്ലപ്പെട്ടിരുന്നു. എട്ടാം തീയതിയാണ് ബ്രിട്ടനിലെ തിരഞ്ഞെടുപ്പ്. ഇത് അലങ്കോലപ്പെടുത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണം എന്നാണ് വിലയിരുത്തൽ.
ഭീകരാക്രമണമുണ്ടായ ബ്രിട്ടനു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്തുണ പ്രഖ്യാപിച്ചു. യുകെയ്ക്കു വേണ്ടി എന്തെല്ലാം സഹായം ചെയ്യാൻ പറ്റുമോ അതെല്ലാം ചെയ്യുമെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു. ലണ്ടൻ ആക്രമണത്തിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ദുഃഖം രേഖപ്പെടുത്തി.