യുദ്ധഭീഷണി കൊടുമ്പിരി കൊള്ളുമ്പോൾ ഉത്തരകൊറിയക്ക് ചൈനയുടെ വക ഒരുകൈ സഹായം. സമാധാനദൂതരായി വേഷമിടുന്ന ചൈന തന്നെ ഇങ്ങനൊരു കടുംകൈ ചെയ്ത വിവരം അമേരിക്കയാണ് പുറത്തുവിട്ടത്. ചൈനീസ് സർക്കാരിന്റെ പിന്തുണയുള്ള ഹാക്കർമാരാണ് സംഭവത്തിനു പിന്നിൽ. ഉത്തരകൊറിയയുടെ ഏറ്റവും വലിയ ശത്രുവായ ദക്ഷിണകൊറിയയെ ആണ് ഹാക്കർമാർ ഉന്നമിട്ടത്.
അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനവുമായി ചേർന്നു പ്രവർത്തിക്കുന്ന ദക്ഷിണകൊറിയൻ നെറ്റ്‌വർക്കുകളാണ് വ്യാപകമായി ഹാക്ക് ചെയ്യപ്പെട്ടത്. നിരവധി പ്രതിരോധ രഹസ്യങ്ങൾ ചൈനയ്ക്ക് കിട്ടിയിട്ടുണ്ടാകുമെന്നും ഇതു ഉത്തരകൊറിയക്ക് കൈമാറാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ട്. ഉത്തരകൊറിയയുടെ മിസൈൽ ആക്രമണത്തിൽ നിന്ന് രക്ഷയ്ക്കായി അമേരിക്കയുടെ മിസൈൽ പ്രതിരോധ സംവിധാനങ്ങളാണ് ദക്ഷിണകൊറിയ ഉപയോഗിക്കുന്നത്. ചൈനയുടെ ഈ ഹാക്കിങ് അമേരിക്കൻ പ്രതിരോധ സംവിധാനങ്ങൾക്കു നേരെയുള്ള ആക്രമണം കൂടിയാണ്.
രണ്ടാഴ്ച മുമ്പാണ് സംഭവങ്ങൾ രൂക്ഷമായത്. ബെയ്ജിങ് മിലിറ്ററി ഇന്റലിജൻസുമായി ബന്ധമുള്ള രണ്ട് സൈബർ ഗ്രൂപ്പുകളാണ് ആക്രമണം നടത്തിയത്. സർക്കാർ, സൈന്യം, പ്രതിരോധ കമ്പനികൾ തുടങ്ങിയവയാണ് ആക്രമിക്കപ്പെട്ടതെന്ന് ദീർഘകാലമായി യുഎസിന്റെ സൈബർ സെക്യൂരിറ്റി വിദഗ്ധനായ ജോൺ ഹൾക്വിസ്റ്റ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തി.
കുറെക്കാലമായി ചൈനയുടെ സൈബർ ഹാക്കർമാർ ദക്ഷിണകൊറിയയെ ലക്ഷ്യമിടുന്നുണ്ട്. യുദ്ധവെറി മൂത്ത ഉത്തരകൊറിയയുടെ മിസൈലുകളെ പ്രതിരോധിക്കാൻ താഡ് മിസൈലുകൾ സജ്ജമാക്കിയതായി ദക്ഷിണകൊറിയ പ്രഖ്യാപിച്ചതിനു പിന്നാലെയാണു സൈബറാക്രമണം കൂടിയത്. ചൈന ഏറ്റവുമധികം എതിർക്കുന്നതും അവരെ ഭയപ്പെടുത്തുന്നതുമായ അമേരിക്കൻ മിസൈൽ പ്രതിരോധ സംവിധാനമാണ് താഡ്. തങ്ങളുടെ സുരക്ഷാസംവിധാനത്തെ കാര്യമായി ബാധിക്കുന്നതിനാൽ താഡ് ഒഴിവാക്കണമെന്നാണു ചൈനയുടെ വാദം.
വ്യക്തികൾക്ക് അയക്കുന്ന ഇമെയിലുകളിലൂടെയും വെബ്സൈറ്റിലെ വ്യാജ പരസ്യങ്ങളിലൂടെയുമാണ് ഔദ്യോഗിക വെബ്സൈറ്റുകളിലേക്ക് ഹാക്കർമാർ പ്രവേശിച്ചതെന്നാണു പുറത്തുവരുന്ന വിവരം. അതേസമയം ഹാക്കിങിന് എതിരാണെന്നും വാർത്ത ശരിയല്ലെന്നും ചൈന പ്രതികരിച്ചു.