സുരക്ഷിതമെന്നു ലോകം കരുതുന്ന ലണ്ടൻ നഗരത്തിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ കത്തിക്കുത്തേറ്റു മരിച്ചതു മൂന്നു യുവാക്കൾ! സ്വയരക്ഷയ്ക്കായി കഠാര കരുതുന്ന യുവാക്കളുടെ എണ്ണം വർധിച്ചുവരുന്ന ലണ്ടനിൽ ഇതിനെതിരെയുള്ള പൊലീസ് നടപടികളെല്ലാം വൃഥാവിലാണെന്നു തെളിയിക്കുന്നതാണു ചൊവ്വാഴ്ച നഗരത്തിൽ നടന്ന മൂന്നു കൊലപാതകങ്ങൾ.
ലണ്ടനിൽ ടൂറിസ്റ്റ് സീസൺ ആരംഭിക്കുന്നതിനു തൊട്ടുമുമ്പുള്ള ഈ കൊലപാതക വാർത്തകൾ ടൂറിസം വ്യവസായത്തെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്കയുമുണ്ട്.
മൈൽ എൻഡിലെ വാഗർ സ്ട്രീറ്റിൽ ഇന്നലെ വൈകിട്ട് 4.45ന് ഇരുപതു വയസുള്ള യുവാവു കുത്തേറ്റു മരിച്ചതാണു തുടർച്ചയായുണ്ടായ സംഭവങ്ങളിൽ അവസാനത്തേത്. ഇതിനു കേവലം ഒരു മണിക്കൂർ മുമ്പാണു നോർത്തോൾട്ടിൽ മറ്റൊരു യുവാവു നടുറോഡിൽ കുത്തേറ്റു കൊല്ലപ്പെട്ടത്. തിങ്കളാഴ്ച വൈകിട്ടായിരുന്നു ആദ്യത്തെ കൊലപാതകം. പ്ലംസ്റ്റഡിൽ നടന്ന ഈ സംഭവത്തിലും കൊല്ലപ്പെട്ടത് ഇരുപതുവയസുമാത്രം പ്രായമുള്ള യുവാവാണ്.
ലണ്ടൻ നഗരം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി ഇപ്പോൾ കഠാരകൊണ്ടുള്ള ആക്രമണങ്ങളാണെന്നാണു മെട്രോപൊളിറ്റൻ പൊലീസിന്റെ വിലയിരുത്തൽ. 2014 മുതലാണ് ഇത്തരത്തിലുള്ള കഠാരയാക്രമണം വൻതോതിൽ നഗരത്തിൽ വർധിച്ചുതുടങ്ങിയത്. ഇതിന് ഇരയാകുന്നവരിൽ ഏറെയും യുവാക്കളുമാണ്. 2016 ഓഗസ്റ്റിലെ പൊലീസ് ക്രൈം റിപ്പോർട്ട് അനുസരിച്ച് അതിനു തൊട്ടുമുമ്പുള്ള ഒരുവർഷക്കാലം ലണ്ടനിൽ 10,238 കത്തിക്കുത്ത് കേസുകളുണ്ടായി. പൊലീസിനും സർക്കാരിനും തലവേദനയായ ഈ ‘കഠാരസംസ്കാരം’ ലണ്ടൻ നഗരത്തിനു ചീത്തപ്പേരായും മാറുകയാണ്.